കോട്ടയം: ചങ്ങനാശേരിയിൽ എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവെച്ച കേസിൽ രണ്ടു പേർ അറസ്റ്റില്‍. വിശാൽ ബാബു (29), വിഷ്‌ണു സുരേഷ് (24) എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
പെരുമ്പുഴക്കടവ് ഭാഗത്ത് വച്ച് വിശാൽ ബാബുവും അയൽവാസിയും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഇത് കണ്ടു വന്ന ജോഷി ഇവരോട് വീട്ടിൽ പോകാൻ പറഞ്ഞു. ഇതേ തുടർന്ന് ഉണ്ടായ വിരോധത്തിൽ വിശാൽ ബാബുവും കൂടെയുണ്ടായിരുന്ന സുഹൃത്തായ വിഷ്‌ണു സുരേഷും ചേർന്ന് എയർഗൺ ഉപയോഗിച്ച് ജോഷിയെ വെടിവെയ്ക്കുകയായിരുന്നു.
വെടിയേറ്റ ജോഷിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും, ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുക്കുകയും ചെയ്‌തു. പിടിയിലായ വിശാൽ ബാബുവിന് ചങ്ങനാശേരിയിൽ കഞ്ചാവ്, അടിപിടി എന്നീ കേസുകൾ നിലവിലുണ്ട്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സംഭവ സ്ഥലത്ത് നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.
വെടിവെയ്ക്കാൻ ഉപയോഗിച്ച എയർഗൺ പൊലീസ് പിടിച്ചെടുത്തു. ചങ്ങനാശേരി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐമാരായ ജയകൃഷ്‌ണൻ, ജോസഫ് വർഗീസ്, ഡെൻസിമോൻ ജോസഫ്, സി.പി.ഒമാരായ ഷാജി സി.ജി, ഷമീർ, സിബി തോമസ്, മജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.