പത്തനംതിട്ട : ആഢംബര വാഹനങ്ങള്‍ ഉള്‍പ്പടെ വാടകയ്‌ക്ക് എടുത്ത ശേഷം പണയം വച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയില്‍ ഷാജഹാനാണ് (40 ) അറസ്‌റ്റിലായത്. വര്‍ഷങ്ങളായി ആറന്മുളയില്‍ വിവിധ സ്‌ഥലങ്ങളില്‍ താമസിച്ചു കാററ്റിങ് സര്‍വീസും ഇന്‍സ്‌റ്റാള്‍മെന്‍റ് കച്ചവടവും നടത്തി വരികയായിരിന്നു പ്രതി.
ഇയാൾ കച്ചവട ആവശ്യങ്ങള്‍ക്കായി പരിചയക്കാരില്‍ നിന്നും വാഹനങ്ങൾ വാടകയ്ക്ക് എടുക്കും. തുടർന്ന് ഈ വാഹനങ്ങൾ പണയം വച്ച് പണം വാങ്ങും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് ഇത്തരത്തിൽ വാഹനങ്ങൾ പണയം വച്ച് പണം വാങ്ങുന്നത്. ആഢംബര വാഹനങ്ങള്‍ ഉള്‍പ്പടെ അഞ്ച് വാഹനങ്ങൾ പണയപ്പെടുത്തിയാതായി ആറന്മുള പൊലീസില്‍ പരാതികള്‍ ലഭിച്ചു.
തിരുവനന്തപുരം കഠിനംകുളത്ത് നിന്നും പണയം വച്ച ഒരു വാഹനം പൊലീസ് പിടിച്ചെടുത്തു. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെ അന്വേഷണം തുടരുകയാണ്. ആറന്മുള ഇന്‍സ്‌പെക്‌ടര്‍ സികെ മനോജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Also read: നാപ്റ്റോൾ കമ്പനിയുടെ പേരിൽ അട്ടപ്പാടിയിൽ പുതിയ തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് പൊലീസ്