മലപ്പുറം : മീടൂ ആരോപണത്തെ തുടര്‍ന്ന് നഗരസഭ സിപിഎം മൂന്നാംപടി വാര്‍ഡ് കൗണ്‍സിലര്‍ കെ വി ശശികുമാര്‍ രാജിവച്ചു. മലപ്പുറം നഗരസഭാംഗവും അധ്യാപകനുമായ കെ വി ശശികുമാര്‍ പെണ്‍കുട്ടികളുടെ ആരോപണത്തെ തുടര്‍ന്നാണ് രാജി സമര്‍പ്പിച്ചത്. മലപ്പുറം സെന്റ്.ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യപകനായ കെ വി ശശികുമാര്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നതിന്‍റെ ഭാഗമായി ഫേസ്‌ബുക്കില്‍ പങ്കുവച്ച പോസ്‌റ്റിലാണ് മീ ടൂ ആരോപണമുയര്‍ന്നത്.
അധ്യാപകനായ ഇയാള്‍ കഴിഞ്ഞ 30 വര്‍ഷമായി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഇയാളുടെ ഇത്തരം പ്രവര്‍ത്തികളില്‍ തങ്ങളില്‍ പലരും ഇരകളായിട്ടുണ്ടെന്നും എന്നാല്‍ പലതവണ രക്ഷിതാക്കള്‍ പരാതി പറഞ്ഞിട്ടും ഇയാള്‍ക്കെതിരെ സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ആരോപണം ഉയർന്ന ഉടൻ തന്നെ സ്ഥാനത്ത് നിന്നും രാജിവയ്ക്കാൻ തയ്യാറാണെന്ന് ശശികുമാർ അറിയിച്ചിരുന്നു.
അതേസമയം കെ വി ശശികുമാറിനെതിരെ ശക്തമായ അന്വേഷണം നടത്തണമെന്ന് മലപ്പുറം സെന്റ്‌ജെമാസ് വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്കൂളിലെ 9 വയസ് മുതല്‍ 16 വയസ്സുവരെയുള്ള നിരവധി പെണ്‍കുട്ടികളെ ഇയാള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ പരാതി നല്‍കിയിട്ടും സ്കൂള്‍ മാനേജ്മെന്‍റ് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നും വിദ്യാര്‍ഥികളായിരുന്നവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാര്‍ഥി കൂട്ടായ്മയുടെ തീരുമാനം.
also read: 10 വയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ബന്ധുവായ പ്രതിക്ക് 64 വർഷം കഠിന തടവ്
കൂട്ടായ്മയുടെ പരാതിയെ തുടര്‍ന്ന് മലപ്പുറം വനിതാസെല്‍ ശശികുമാറിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. വനിത കമ്മിഷന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ല പൊലീസ് മേധാവി എന്നിവര്‍ക്കും കൂട്ടായ്മ പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ അംഗങ്ങളായ അഡ്വ. ബീന പിള്ള, മിനി സഹീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.