തൃശൂര്‍: നിര്‍മാണം പുരോഗമിക്കുന്ന കുതിരാൻ തുരങ്കം നാളെ ഭാഗികമായി തുറക്കും. ദേശീയപാത 544 വടക്കുഞ്ചേരി-മണ്ണുത്തി ഭാഗത്തെ കുതിരാൻ മേഖലയിൽ പവർഗ്രിഡ് കോർപറേഷന്റെ രണ്ടായിരം മെഗാവാട്ട് പദ്ധതിയുടെ അണ്ടർഗ്രൗണ്ട് കേബിളിങ് നടത്തുന്നതിനായി ട്രയൽ റൺ നടക്കുന്നതിനാല്‍ മേഖലയില്‍ ഗതാഗത തടസം ഉണ്ടാകാതിരിക്കാനാണ് നാളെ മുതൽ രണ്ട് ദിവസത്തേക്ക് രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ച് വരെ കുതിരാനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കത്തിന്റെ ഒരു ടണലായിരിക്കും തുറക്കുക. പാലക്കാട് ഭാഗത്ത് നിന്നുളള വലിയ വാഹനങ്ങളാണ് ഇതു വഴി കടത്തി വിടുക. ഇന്ധന ടാങ്കറുകൾ പോലുളള അപകടസാധ്യതയേറിയ വാഹനങ്ങൾ കടത്തിവിടില്ല. തുരങ്കത്തിലെ മൂന്ന് വരി പാതയിലെ ഒരു വരിയിലൂടെയാവും ഗതാഗതം. മറ്റ് രണ്ട് വരികൾ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും. തുരങ്കത്തിന്റെ ഇരു ഭാഗത്തും രണ്ട് ഫയർ ടെന്ററുകളും രണ്ട് ക്രെയിനുകളും ഏർപ്പെടുത്തും. തുരങ്കത്തിൽ വെളിച്ചവും ശുദ്ധവായുവും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും അശുദ്ധവായു പുറത്തുകളയുന്നതിനുള്ള ബ്ലോവർ, അഗ്നിശമന സംവിധാനം എന്നിവയും ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എസ്. ഷാനവാസ് പറഞ്ഞു.
28ന് തീരുമാനിച്ചിരുന്ന ട്രയൽ റണ്ണിന്റെ ഭാഗമായി തുരങ്കം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതിന് ദേശീയപാത അതോറിറ്റി ഇന്നലെ വിസമ്മതം അറിയിച്ചിരുന്നു. എന്നാൽ ഇത് മറികടന്ന് ജില്ലാ ഭരണകൂടം നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. ചീഫ് വിപ് കെ.രാജൻ, ജില്ലാ കലക്ടർ എസ്. ഷാനവാസ് എന്നിവര്‍ കുതിരാൻ തുരങ്കത്തിലെ നിർമാണ പ്രവൃത്തികൾ നേരിട്ടെത്തി വിലയിരുത്തി. തുടർന്നാണ് സർക്കാരിന് നേരത്തെ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തുരങ്കം താല്‍ക്കാലികമായി ഭാഗികമായി തുറക്കാൻ തീരുമാനിച്ചത്.