തിരുവനന്തപുരം: ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ. പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, കന്നുകാലിത്തീറ്റ, വെറ്ററിനറി മരുന്നുകൾ എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ എഴു മുതൽ 11 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാമെന്ന് ജില്ലാ കലക്ടർ ഡോ. നവ്ജ്യോത് ഖോസെ അറിയിച്ചു. സാമൂഹിക അകലം, മാസ്ക് എന്നിവ നിർബന്ധമായും ഉണ്ടാവണം. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽ കുറഞ്ഞത് പത്ത് ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ കുടുംബശ്രീക്ക് നിർദേശം നൽകി.
വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന 65 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, ക്വാറന്‍റൈൻ സൗകര്യമില്ലാതെ ഹോട്ടൽ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ തുടങ്ങിയവർക്ക് ജനകീയ ഹോട്ടൽ വഴി ഭക്ഷണം എത്തിച്ചു നൽകും. ഒരു കുടുംബത്തിന് പരമാവധി രണ്ട് ഭക്ഷണപ്പൊതികൾ മാത്രമേ ലഭിക്കൂ. ഭക്ഷണം ആവശ്യമുള്ളവർ 9061917457, 8921663642, 9400939914 എന്നീ നമ്പറുകളിൽ രാവിലെ എട്ടു മണിക്ക് മുമ്പ് ബന്ധപ്പെടണം. ട്രിപ്പിൾ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ അത്യാവശ്യം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി വേണം പ്രവർത്തിക്കാൻ. ഇക്കാര്യം ഓഫിസ് മേലധികാരി ഉറപ്പുവരുത്തണം. മേലധികാരി സാക്ഷ്യപ്പെടുത്തിയ രേഖയും ഓഫിസ് ഐഡി കാർഡും ജീവനക്കാർ യാത്രയിൽ കരുതണം. ടെക്നോപാർക്കിൽ അടിയന്തരമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ യാത്രാ പാസിനായി സിഇഒ മുഖേന എഡിഎമ്മിന് അപേക്ഷ നൽകണം.