തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ബജറ്റിന് സമാനമായ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുൻവർഷത്തെ നയപ്രഖ്യാപനത്തിന്‍റെ ആവര്‍ത്തനമാണ് ഇത്തവണത്തേത്. കൊവിഡ് മരണം കുറഞ്ഞെന്നാണ് നയപ്രഖ്യാപനത്തിൽ പറയുന്നത്. മരണനിരക്ക് സർക്കാർ മനപൂർവ്വം കുറച്ചാൽ സഹായം കിട്ടുന്നവരുടെ എണ്ണം കുറയുമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം കിട്ടാതാകുമെന്നും വിഡി സതീശന്‍ പറഞ്ഞു. മരണ നിരക്ക് സർക്കാർ പരിശോധിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
നയപ്രഖ്യാപനത്തില്‍ പുതിയ ആരോഗ്യ, വിദ്യാഭ്യാസ നയങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. നിലവിലെ ആരോഗ്യനയത്തില്‍ ദൗർബല്യങ്ങളുണ്ട്. ഓൺലൈൻ ക്ലാസ് സംവിധാനത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശങ്കയുണ്ട്. പുതിയൊരു ഡിസാസ്റ്റർ മാനേജ്മെന്‍റ് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
ജനങ്ങൾ അഭിമുഖീകരിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരമായി നയപ്രഖ്യാപനത്തിൽ ഒന്നുമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടത് പക്ഷത്തിന്‍റെ വിജയം കൊവിഡ് പ്രവർത്തനങ്ങൾക്ക് ജനങ്ങൾ കൊടുത്ത സമ്മാനമാണ്. സന്ദർഭ ഗൗരവം മനസിലാക്കി പ്രവർത്തിക്കാന്‍ സർക്കാരിനായില്ല. വളർച്ച നിരക്ക് മെച്ചപ്പെടുത്താനായി നയപ്രഖ്യാപനത്തിൽ ഒന്നുമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.