തിരുവനന്തപുരം: പാലക്കാട് ചെറാട് മലയിൽ അനധികൃത മല കയറ്റം തുടർക്കഥയാകുന്ന സാഹചര്യത്തിൽ നിലപാട് കടുപ്പിച്ച് സർക്കാർ. ചെറാട് മലയിൽ കഴിഞ്ഞ ദിവസം ഉണ്ടായത് ഗുരുതര സംഭവമാണെന്നും ബാബുവിന് നൽകിയ ഇളവ് എല്ലാവർക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെ ചെറാട് മലയിൽ കയറിയ ആനക്കല്ല് സ്വദേശി രാധാകൃഷ്‌ണനെ (45) വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാത്രി താഴെ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
നിലവിലെ സംഭവങ്ങളുടെ പശ്ചാതലത്തിൽ ചെറാട് മലയിൽ പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചു. ഇതിനായി ജില്ല കലക്‌ടറുടെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ചു. അനധികൃതമായി ആളുകൾ മലകയറുന്നത് നോക്കി നിൽക്കാനാകില്ല. വീണ്ടും ആളുകൾ മലകയറുന്ന സാഹചര്യം പരിശോധിക്കും. മല കയറ്റത്തിന് കർശന നിയന്ത്രണം സർക്കാർ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Also read: കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്ന്