തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തയ്യാറെടുപ്പുകള്‍ക്ക് വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗം രൂപം നല്‍കി. കൊവിഡ് 19 ബാധയുടെ സാഹചര്യത്തില്‍ വരുന്നവരെ പരിശോധിക്കാനും ക്വാറന്‍റൈൻ ചെയ്യാനും ആ ഘട്ടത്തില്‍ എല്ലാ സൗകര്യങ്ങളും നല്‍കാനും ആലോചിച്ചിട്ടുണ്ട്. അതിനുള്ള താമസസൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വരുന്നവരുടെ വിശദാംശങ്ങള്‍ പരിശോധിച്ച് ക്വാറന്‍റൈൻ ചെയ്യേണ്ട സ്ഥലം ആരോഗ്യവകുപ്പ് നിശ്ചയിക്കും. ഗതാഗതവകുപ്പ് യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങള്‍ക്കു സമീപം ക്വാറന്‍റൈൻ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നിര്‍വഹിക്കും. ക്വാറന്‍റൈൻ സെന്‍ററുകളില്‍ ആളുകളെ പരിശോധിച്ച് നെഗറ്റീവ് റിസള്‍ട്ടുള്ളവരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയക്കാനാണ് തീരുമാനം. പുറത്ത് കുടുങ്ങിപ്പോയ ആളുകളെ എത്രയും വേഗം ഇവിടെ എത്തിക്കണമെന്നതാണ് സര്‍ക്കാരിന്‍റെ താല്‍പര്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവില്‍ സംസ്ഥാനത്ത് കണ്ടെത്തിയ കെട്ടിടങ്ങള്‍, താമസ സൗകര്യത്തിനുള്ള മുറികള്‍ എന്നിവയുടെ എണ്ണം തൃപ്തികരമാണ്. കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശങ്ങളില്‍നിന്നു വരുന്നവര്‍ നോര്‍ക്കയിലോ എംബസി മുഖേനെയോ രജിസ്റ്റര്‍ ചെയ്യണം വയോജനങ്ങള്‍, വിസിറ്റിങ് വിസയില്‍ പോയി മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കൊവിഡ് അല്ലാത്ത ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് തീരുമാനം. അവരെ ആദ്യഘട്ടത്തില്‍ എത്തിക്കാന്‍ ക്രമീകരണങ്ങള്‍ നടത്തണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും വിദേശ മന്ത്രാലയത്തോടും അഭ്യര്‍ഥിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജോലി നഷ്ടപ്പെടുകയോ വിസ കാലാവധി തീരുകയോ ചെയ്തവര്‍, വിദേശ രാജ്യങ്ങളില്‍നിന്ന് ജയില്‍വിമുക്തരായവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കി മടങ്ങുന്ന വിദ്യാര്‍ഥികള്‍ എന്നിവരെ രണ്ടാംഘട്ടത്തിലാകും പരിഗണിക്കുക. മറ്റു യാത്രക്കാരെ മൂന്നാമത്തെ പരിഗണനാ വിഭാഗമായി കണക്കാക്കാം. ഈ വിഷയങ്ങള്‍ കേന്ദ്ര വ്യോമയാന, വിദേശ മന്ത്രാലയങ്ങളുമായും വിമാന കമ്പനികളുമായും ചര്‍ച്ച ചെയ്ത് ധാരണയിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.