തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും.
ചൊവ്വാഴ്‌ച 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ കാറ്റിന്‍റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. കാലവര്‍ഷത്തിന് മുന്നോടിയായാണ് അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന്‍റെ ദിശ അനുകൂലമാകുന്നത്.
ഇത് കൂടാതെ തെക്കന്‍ കര്‍ണാടക തീരത്ത് ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. കാലവര്‍ഷം മെയ് 27ന് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിലവിലെ വിലയിരുത്തല്‍. ആന്‍ഡമാന്‍ തീരത്ത് കാലവര്‍ഷം ഉടന്‍ എത്തിയേക്കും.
ഇതിന്‍റെയെല്ലാം സ്വാധീനത്തിലാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുക. കേരള തീരത്ത് 40 മുതല്‍ 50 വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.