തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്നു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് കാണിക്കുന്നത് കേരളത്തില്‍ രോഗം ഉച്ചസ്ഥായിയില്‍ എത്താന്‍ ഇനിയും സമയമെടുക്കും എന്നാണ്. രോഗവ്യാപനം ഇനിയും കൂടുമെന്ന് അതില്‍ നിന്നും മനസിലാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് നടപടികള്‍ എടുക്കുമെന്നും വിക്‌ടേഴ്‌സ് ചാനല്‍ വഴി കൊവിഡ് രോഗികള്‍ക്ക് ഫോണ്‍ ഇന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്വകാര്യ ചാനലുകള്‍ ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ സൗകര്യം ഒരുക്കണം എന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കൂടുതൽ വായനക്ക്: സൗജന്യ വാക്‌സിനേഷന്‍ : കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രി
അടുത്ത രണ്ടാഴ്ച കൊവിഡുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്‍റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിക്കും.
ടെലിമെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കണം. ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടര്‍മാരെത്തന്നെ ബന്ധപ്പടാനാകണം. ഈ കാര്യത്തില്‍ സ്വകാര്യ ഡോക്ടര്‍മാരും സംഘടനകളും പങ്കാളിത്തം വഹിക്കണം. കെ ടി ഡി സി ഉള്‍പ്പെടെയുള ഹോട്ടലുകള്‍, സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ എന്നിവയെല്ലാം ബെഡുകള്‍ വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.
കൂടുതൽ വായനക്ക്: 37,000 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികൾ
അവശ്യ സാധനങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, ഹോര്‍ട്ടി, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ ശ്രദ്ധിക്കണം. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കും. മൃഗചികിത്സകര്‍ക്ക് വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഓഫീസുകളില്‍ ഹാജര്‍ നില 25 ശതമാനം തീരുമാനിച്ചിട്ടുണ്ട്. അവശ്യം വേണ്ട ഓഫിസുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ വോളണ്ടിയര്‍മാരെ നിയോഗിക്കണം. അവശ്യമെങ്കില്‍ പൊലീസ് സഹായം ഉറപ്പാക്കാനും അവലോകന യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ അറിയിച്ചു.