തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിനെ എങ്ങനെ വിമർശിക്കാൻ പറ്റും എന്ന് നോക്കുകയാണ് ചിലർ. കഴിഞ്ഞ ആറുമാസത്തെ സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് അതിനുള്ള മറുപടി. ജനുവരി 30നാണ് സംസ്ഥാനത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. അതിനും മുമ്പ് ചൈനയിൽ രോഗം സ്ഥിരീകരിച്ച ജനുവരി ആദ്യവാരം തന്നെ കേരളത്തിൽ ആരോഗ്യവകുപ്പ് ഉണർന്നു പ്രവർത്തിച്ചു തുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോം കെയര്‍ ഐസൊലേഷനെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് ഹോം കെയർ ഐസൊലേഷൻ. എന്നാൽ ഇത് നിർബന്ധമല്ല. താല്‍പര്യമുള്ളവർ സത്യവാങ്മൂലം നൽകണം. വീട്ടിൽ അതിനുള്ള സൗകര്യവുമുണ്ടാവണം. ചെറിയ രോഗ ലക്ഷണങ്ങൾ ഉള്ളവരെ ഹോം കെയർ ഐസൊലേഷനിലാക്കാമെന്ന് ഐസിഎംആർ മാർഗനിർദേശം നൽകിയിരുന്നു. അത് അംഗീകരിച്ച് വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുമുണ്ട്. വീട്ടിൽ കഴിയുന്നതുകൊണ്ട് പ്രശ്നമില്ല. ഒരു കാരണവശാലും മുറിവിട്ട് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയാണ് ഹോം കെയർ ഐസൊലേഷന് അനുവദിക്കുക. ടെലിഫോണിലൂടെയുള്ള നിരീക്ഷണം, സ്വയം നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യൽ, ഫിംഗർ പൾസോക്സിമെട്രി എന്നിവയാണ് പ്രധാനം. ജെപിഎച്ച്എൻ, ആശ വർക്കർ, വളണ്ടിയർ ഇവരിലാരെങ്കിലും നിശ്ചിത ദിവസങ്ങളിൽ സന്ദർശിച്ച് വിലയിരുത്തും. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടവുമുണ്ടാവും. ആരോഗ്യനിലയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ആശുപത്രിയിലെത്തിക്കും. ഹോം കെയർ ഐസൊലേഷന് സൗകര്യമോ താല്‍പര്യമോ ഇല്ലാത്തവർക്ക് സർക്കാർ സംവിധാനത്തിലേക്ക് മാറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.