തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിയോടുള്ള സിപിഎം നിലപാടിലെ കാപട്യം പുറത്തുവന്നുവെന്നും നിയമസഭയെ വിശ്വാസത്തിലെടുക്കാത്ത നീക്കം ആരെ സംരക്ഷിക്കാനെന്ന് വ്യക്തമാക്കണമെന്നും വി മുരളീധരൻ ആരോപിച്ചു.
മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമെതിരെ പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തിടുക്കത്തിൽ ഓഡിനൻസ് കൊണ്ടുവന്നതെന്നും ഇരുവരുടെയും കസേര സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടിയേരിക്ക് വി മുരളീധരന്‍റെ മറുപടി
സംസ്ഥാന സർക്കാരിനെ കേന്ദ്ര സർക്കാർ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുമെന്ന കോടിയേരിയുടെ ന്യായീകരണത്തിൽ സഹതപിക്കുന്നു. സർക്കാർ നിശ്ചയിക്കുന്നവരാണ് ലോകായുക്തയിൽ വരുന്നത്. അവർ ചാരൻമാരാണെന്നാണോ പറയുന്നതെന്നും മുരളീധരൻ ചോദിച്ചു. 'പണ്ട് എല്ലാ കാര്യങ്ങളിലും അമേരിക്കയെയാണ് കുറ്റം പറയുന്നത് എങ്കിൽ ഇപ്പോൾ മോദിയെയാണ് കുറ്റം പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
'ലോകായുക്ത നിയമത്തിൽ ഭേദഗതി വേണ്ട'
ലോകായുക്ത നിയമത്തിൽ ഭേദഗതി വേണ്ട എന്നാണ് ബിജെപി നിലപാട്. ജുഡീഷ്യറിയുടെ അധികാരം കവർന്നെടുക്കുന്ന നീക്കമാണിത്. അപ് ലേറ്റ് അതോറിറ്റിയെ ഹൈക്കോടതി തന്നെ നിശ്ചയിക്കട്ടെയെന്നും അഴിമതിയെ സംരക്ഷിക്കുന്ന ഒരു ശ്രമത്തിനും ഗവർണർ കൂട്ടുനിൽക്കരുതെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം നൽകുന്ന കേന്ദ്ര ബജറ്റാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി.
READ MORE: നിയമഭേദഗതി ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊല്ലുന്നത്; സീതാറാം യെച്ചൂരിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്