തിരുവനന്തപുരം : നെയ്യാർ, പേപ്പാറ വന്യ ജീവി സങ്കേതങ്ങളുടെ ചുറ്റളവിൽ 2.72 കിലോമീറ്റർ പ്രദേശം സംരക്ഷിത വനമേഖലയായി നിർദേശിച്ച് കേന്ദ്ര സർക്കാരിന്‍റെ കരട് വിജ്ഞാപനം. നാല് പഞ്ചായത്തുകളിലെ 8 ജനവാസപ്രദേശങ്ങളും സംരക്ഷിത വനമേഖലയിൽ ഉൾപ്പെടും. ജനവാസപ്രദേശങ്ങളെ ഒഴിവാക്കണമെന്നാണ് പഞ്ചായത്തുകളുടെ ആവശ്യം. വിഷയം ചർച്ച ചെയ്യാനായി അടുത്ത മാസം എട്ടിന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ യോഗം വിളിച്ചു.
നെയ്യാര്‍ പേപ്പറ വന്യജീവി സങ്കേതങ്ങളുടെ പടിഞ്ഞാറ് 2.72 കിലോമീറ്റര്‍ പ്രദേശവും, വടക്ക് പടിഞ്ഞാറ് 2. 39 കിലോമീറ്ററും, തെക്ക് പടിഞ്ഞാറ് 1.16 കിലോമീറ്ററും തെക്ക് ഭാഗത്ത് 0.22 കിലോമീറ്റര്‍ പ്രദേശവുമാണ് നിര്‍ദ്ദിഷ്ട പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുക. മേഖലയുടെ ഒരു കിലോമീറ്ററിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഉണ്ടാവുക.
സംരക്ഷിത മേഖലയിൽ ഖനനം, പാറമടകള്‍ വൻകിട വ്യവസായങ്ങള്‍, ജലവൈദ്യുത പദ്ധതികൾ, വൻകിട ഫാമുകൾ, തടിയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, ചൂളകൾ, വിറകിന്റെ വ്യാവസായിക ഉപയോഗം, സ്‌ഫോടക വസ്‌തുക്കളുടെ സംഭരണം, ഹോട്ടലുകള്‍ റിസോർട്ടുകള്‍ എന്നിവയൊന്നും അനുവദിക്കില്ല. വീട് നിർമാണവും റോഡ് വികസനവും അനുവദിക്കും. പരിസ്ഥിതി സൗഹൃദ ടൂറിസം പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടാകും.
കരട് വിജ്ഞാപനം അനുസരിച്ച് അമ്പൂരി, വിതുര, കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളുടെ പ്രദേശങ്ങൾ സംരക്ഷിത മേഖലയിൽ ഉൾപ്പെടും. അമ്പൂരി പഞ്ചായത്തിന്റെ ഒൻപത് വാർഡുകളാണ് സംരക്ഷിത മേഖലയിലുൾപ്പെടുക. 2019ൽ കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് നിർദേശങ്ങള്‍ തേടിയിരുന്നു.
also read: K Rail: കെ റെയിലിന് കേന്ദ്രം ഒരു അനുമതിയും നല്‍കിയിട്ടില്ല: കെ സുരേന്ദ്രന്‍
ജനവാസമേഖലകൾ പൂർണമായും ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാനം അന്ന് കേന്ദ്രത്തെ അറിയിച്ചത്. ജൈവവൈവിധ്യം, വംശനാശം നേരിടുന്ന ജീവികളുടെ സാന്നിധ്യം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖയില്‍ ഉള്‍പ്പെടുത്തി കരട് വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ജനവാസ മേഖലകളായ പഞ്ചായത്തുകള്‍ പരിസ്ഥിതി ലോല മേഖലയായി കരട് വിജ്ഞാപനം ഇറക്കിയതോടെ ആശങ്കയിലാണ് ജനങ്ങള്‍.
കരട് വിജ്ഞാപനത്തിൽ രണ്ട് മാസത്തിനുള്ളില്‍ ജനങ്ങൾക്കും സംസ്ഥാന സർക്കാരിനും അഭിപ്രായം അറിയിക്കാം. ഇതിന് ശേഷമായിരിക്കും അന്തിമ വിജ്ഞാപനം. പഞ്ചായത്തുകൾ ആശങ്ക ഉന്നയിച്ച സാഹചര്യത്തിലാണ് വനംമന്ത്രി യോഗം വിളിച്ചത്. എട്ടിന് ചേരുന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.