പാലക്കാട്: പട്ടാമ്പിയിലെ ആധുനിക മത്സ്യമാർക്കറ്റിൽ നിന്നും പുറംതള്ളുന്ന മാലിന്യം പ്രദേശവാസികൾക്ക് ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നതായി പരാതി. അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ സമീപത്തെ പാടത്തേക്കാണ് തള്ളുന്നത്. രണ്ട് വര്‍ഷം മുമ്പ് കോടികൾ ചിലവാക്കി നിർമിച്ച മത്സ്യ മാർക്കറ്റിൽ ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്‍റ് ഉണ്ടെന്നായിരുന്നു വാദം. എന്നാൽ അടിസ്ഥാന മാലിന്യ സംസ്കരണം പോലും നടക്കുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.
അസഹ്യമായ ദുർഗന്ധമാണ് ഇവയിൽ നിന്നും വമിക്കുന്നത്. കാലവർഷം വരാനിരിക്കെ മാലിന്യത്തിൽ നിന്നും പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയും ഉണ്ട്. മഴപെയ്താൽ മലിനജലം ഓടകളിലൂടെ മറ്റു പ്രദേശങ്ങളിലേക്കും ഒഴുകും. ഈ മലിനജലം ഭാരതപ്പുഴയിലേക്കും ഒഴുകിയെത്തും. മത്സ്യം കൊണ്ടുവരുന്ന പ്ലാസ്റ്റിക് പെട്ടികള്‍ കൂട്ടിയിട്ടതും പാടത്ത് വലിച്ചെറിയുന്നതും കൊതുക് വളരാനുള്ള സാധ്യത കൂട്ടി. ഇത് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ളവക്ക് വഴിവെക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു.