പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തെ മുഖമൂടി ധരിച്ചവർ രാത്രിയിലെത്തി അപായപ്പെടുത്താൻ ശ്രമിച്ചെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന വിശദീകരണവുമായി ബന്ധുക്കൾ. രണ്ട് പേർ വടിയുമായി വീട്ടിൽ വന്നെന്നും ഈ സമയം കൈക്കുഞ്ഞുമായി ഓടി രക്ഷപ്പെട്ടുവെന്ന മധുവിന്‍റെ സഹോദരി സരസ പറയുന്ന സംഭവം മൂന്നു വർഷം മുമ്പ് ഉണ്ടായതാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഇത് പരാമർശിക്കുക മാത്രമാണ് ചെയ്‌തതെന്ന് സഹോദരി ഭർത്താവ് വി മുരുകൻ പറഞ്ഞു.
കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നത് അടുത്ത ബന്ധുക്കൾ പറഞ്ഞറിഞ്ഞ വിവരം മാത്രമാണെന്നും മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന വാർത്ത ശരിയാണെന്നും മുരുകൻ പറഞ്ഞു.
കേസിൽ വിചാരണ വൈകുന്നതിനാലാണ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മധുവിന്‍റെ കുടുംബം രംഗത്തു വന്നത്. അടുത്തയാഴ്‌ച ഇവർ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മധുവിന്‍റെ കുടുംബവും ആദിവാസി ആക്ഷൻ കൗൺസിലും ചേർന്നാണ് സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. ആദിവാസി ആക്ഷൻ കൗൺസിൽ സിബിഐ അന്വേഷണം സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. മകന് നീതി കിട്ടണമെന്നും അതിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മധുവിന്‍റെ അമ്മ മല്ലി പറഞ്ഞു.
കേസിലെ ഏക സാക്ഷിക്ക് പ്രതികളിൽ ചിലർ രണ്ടു ലക്ഷം രൂപവരെ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. എന്നാൽ സാക്ഷി ഇതിനു വഴങ്ങിയിട്ടില്ല. കേസിൽ രാഷ്ട്രീയ സമ്മർദമുള്ളതായി സംശയിക്കുന്നുണ്ടെന്നാണ് മധുവിന്‍റെ സഹോദരി സരസ ചില ദൃശ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.
2018 ഫെബ്രുവരി 22ന് അട്ടപ്പാടി മുക്കാലിയിൽ മോഷണക്കുറ്റം ആരോപിച്ച് മധുവിന്‍റെ കൈകൾ കെട്ടിയിട്ടശേഷം ആൾക്കൂട്ടം മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മധു മരിച്ചത്. കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട ഈ സംഭവത്തിൽ 2018 മേയ് 22ന് 16 പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
READ MORE: മധു ഓർമയായിട്ട് മൂന്നു വർഷം; നീതിക്കായി കാത്ത് കുടുംബം