മലപ്പുറം: കനത്ത മഴയില്‍ മലപ്പുറം ജില്ലയില്‍ വ്യാപകനാശം. 45 വീടുകള്‍ പൂർണമായും 225 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പൊന്നാനിയില്‍ കടലാക്രമണ ഭീതിയിലുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. 14 പേരാണ് ക്യമ്പിലുള്ളത്. ഒരാളുടെ ജീവനും ഈ മഴക്കാലത്ത് നഷ്ടമായി. കാലവർഷം തുടങ്ങിയ ജൂണ്‍ എട്ട് മുതല്‍ ജൂലൈ 22 ജില്ലയില്‍ 542.33 മില്ലീമിറ്റർ മഴയാണ് ലഭിച്ചത്.
മഴയെത്തുടർന്ന് ജില്ലയിൽ വ്യാപക കൃഷി നാശമാണുണ്ടായത്. 1.81 കോടി രൂപയുടെ നാശമുണ്ടായി. 43.48 ഹെക്‌ടറിലെ കൃഷിയാണ് മഴക്കാലത്ത് നശിച്ചത്. നേന്ത്രവാഴ കര്‍ഷകര്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടായത്. 525 വാഴകര്‍ഷകരാണ് മഴ മൂലം ദുരിതത്തിലായി. 58048 നേന്ത്രവാഴകള്‍ പെരുമഴയില്‍ നശിച്ചു. തെങ്ങ്, കമുക്, റബര്‍ കര്‍ഷകര്‍ക്കും വ്യാപകനാശമുണ്ടായിട്ടുണ്ട്. ജില്ലയില്‍ ആകെ 750 കര്‍ഷകരെയാണ് മഴ ദുരിതത്തിലാക്കിയത്.