മലപ്പുറം: ഗന്ധകശാല ബിരിയാണി അരി വിളയിച്ച പാടം കൊയ്‌തെടുത്ത് അരീക്കോട് സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. ഈ വർഷം പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് വച്ചുവിളമ്പാൻ ജൈവരീതിയിൽ വിദ്യാർഥികൾ തന്നെയാണ് വിത്തിറക്കിയത്. കൊയ്‌ത്തുത്സവത്തില്‍ പങ്ക് ചേരാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമെത്തി.
യുവ കർഷകൻ നൗഷിർ കല്ലടയുടെ ഉടമസ്ഥതയിലുളള വെള്ളേരിയിലെ ചാലിപ്പാടത്തെ വയലിലാണ് സ്കൂളിലെ എൻ.എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ കൃഷി ഇറക്കിയത്. ഒരേക്കർ സ്ഥലത്താണ് കൃഷി ഇറക്കിയത്. എല്ലാ സഹായവുമായി അരീക്കോട് കൃഷിഭവനും കൂടെനിന്നു. നാല് വര്‍ഷമായി വിദ്യാർഥികൾ വിവിധയിനം നെല്ല് ഇവിടെ കൃഷി ചെയ്യുന്നുണ്ട്. സ്കൂളിൽ നിന്ന് ഈ വർഷം പടിയിറക്കുന്ന വിദ്യാർഥികൾക്ക് വിളമ്പാനുള്ള ബിരിയാണിക്കായാണ് ഈ അരി ഉപയോഗിക്കുക.കൊയ്‌ത്തിനായി പാടത്ത് ഇറങ്ങിയ കുട്ടികളും വലിയ ആവേശത്തിലായിരുന്നു.വയനാട്ടില്‍ നിന്നാണ് ഉയര്‍ന്ന ഗുണനിലവാരമുള്ള 'ഗന്ധകശാല' ഇനത്തിൽപെട്ട വിത്ത് എത്തിച്ചത്. കൊയ്ത്തുത്സവത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പറമ്പന്‍ ലക്ഷ്മി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എംപി രമ, കൃഷി ഓഫീസര്‍ നജ്മുദീരന്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.