കോഴിക്കോട്: വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം വ്യത്യസ്‌ത ഇനം താമരകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണ് കോഴിക്കോട് ചാത്തമംഗലം പൂളക്കോട് സ്വദേശിനിയായ പ്രവിത. 40ഓളം ഇനം ഹൈബ്രിഡ് താമരകളാണ് പ്രവിതയുടെ തോട്ടത്തിലുള്ളത്. കഴിഞ്ഞ ദിവസം സഹസ്രദളം കൂടി വിരിഞ്ഞതിന്‍റെ സന്തോഷത്തിലാണ് പ്രവിതയിപ്പോൾ.
ആളുകൾ വാണിജ്യാവശ്യത്തിനാണ് താമര കൃഷി നടത്താറുള്ളതെന്നിരിക്കെ പ്രവിതക്ക് ഇത് കൗതുകം മാത്രമാണ്. ചെറിയ പ്ലാസ്റ്റിക് ട്രേകളിലും കുപ്പികളിലുമാണ് പ്രവിത താമര വളർത്തുന്നത്. ബൂച്ച, റെഡ് പിയോണി, വൈറ്റ് പിയോണി തുടങ്ങിയ ഹൈബ്രിഡ് ഇനം താമരകളാണ് പ്രവിതയുടെ ശേഖരത്തിലുള്ളത്. നാല് വർഷം മുമ്പാണ് പ്രവിത ഈ ഉദ്യമം ആരംഭിക്കുന്നത്.
ഉത്തരാഖണ്ഡിൽ നിന്നാണ് സഹസ്രദളത്തിന്‍റെ വിത്ത് വാങ്ങിയതെന്ന് പ്രവിത പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ താമരയെക്കുറിച്ച് അറിഞ്ഞ് നിരവധി പേർ താമര വാങ്ങാനായി എത്തുന്നുണ്ടെന്നും പ്രവിത പറയുന്നു. ബുച്ച, വൈറ്റ് പിയോണി തുടങ്ങിയ ഹൈബ്രിഡ് ഇനങ്ങൾക്ക് നിലവിൽ 4500 രൂപ വരെ വിലയുണ്ട്. താമരക്ക് പുറമെ പത്തോളം ഇനം ആമ്പൽ ചെടികളും മറ്റ് ചെടികളും പ്രവിതയുടെ പൂന്തോട്ടത്തിലുണ്ട്.