കോട്ടയം: പാലായിൽ നടന്ന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീൽ ജോൺസനാണ് മരിച്ചത്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കോട്ടയം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി ചികില്‍സയിലായിരുന്നു. അഫീലിന്‍റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലന്ന് ഡോക്‌ടര്‍മാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കുട്ടി മരിച്ച സാഹചര്യത്തിൽ കായിക മേളയുടെ സംഘാടകരായ നാല് പേർക്കെതിരെ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു.
ഒക്‌ടോബര്‍ നാലിനാണ് അപകടം നടന്നത്. പാലാ സെന്‍റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയായിരുന്ന അഫീൽ അത്‌ലറ്റിക് മീറ്റിന്‍റെ വളണ്ടിയറായിരുന്നു. ഇതിനിടെയാണ് ഹാമര്‍ തലയില്‍ വീണത്. ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേസമയം നടത്തിയതും രണ്ടിനും ഒരേ ഫിനിഷിങ് പോയിന്‍റ് നിർണയിച്ചതുമാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണം നടത്തിയ ആര്‍ഡിഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു