കോട്ടയം: ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈക്കം മേഖലയിൽ വ്യാപക നാശനഷ്ടം. അമ്പതിലേറെ വീടുകളും വൈക്കം മഹാദേവ ക്ഷേത്രത്തോട് അനുബന്ധിച്ച കെട്ടിടങ്ങളും കാറ്റിൽ തകർന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് വൈക്കത്ത് കാറ്റ് ആഞ്ഞുവീശിത്തുടങ്ങിയത്. വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ കാറ്റിൽ പറന്നുയർന്നു. മേൽക്കൂര ഇടിഞ്ഞു വീണ് പരിക്ക് പറ്റിയ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാശനഷ്‌ടം വിലയിരുത്തി വരികയാണന്നും അടിയന്തരമായി നഷ്ടപരിഹാരം നൽകുന്നതിൽ നടപടിയുണ്ടാകുമെന്നും വൈക്കം എംഎൽഎ സി.കെ ആശ പറഞ്ഞു.
മരച്ചില്ലകൾ ഒടിഞ്ഞു വീണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വൈദ്യുതിയും റോഡ് ഗതാഗതവും താറുമാറായി. മരച്ചില്ലകൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി ബന്ധം പൂർവസ്ഥിതിയിലെത്തിക്കാൻ ഇനിയും താമസിക്കും. കാറ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഊട്ടുപുര, ക്ഷേത്ര കലാപീഠം, വലിയ ആനക്കൊട്ടില്‍, ദേവസ്വം ഓഫീസ് എന്നിവ തകർന്നു. കൊവിഡ് പ്രതിരോധ നിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ അപകടമേഖലയിൽ താമസിക്കുന്നയാളുകളെ മറ്റിപ്പാർപ്പിക്കാനും ബുദ്ധിമുട്ടുകയാണ്. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ കുമരകം മേഖലയിൽ വെള്ളകെട്ടുണ്ടാകാനുള്ള സാധ്യതയും ഉയർന്നു വരുന്നു.