എറണാകുളം: ദുരന്ത നിവാരണ നിയമ പ്രകാരം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത മൂന്ന് ടാങ്കറുകളിൽ ഒന്ന് ജാർഖണ്ഡിൽ നിന്ന് ദ്രവീകൃത ഓക്‌സിജനുമായി കൊച്ചിയിൽ തിരിച്ചെത്തി. ജാർഖണ്ഡിലെ ബേൺപൂരിലുള്ള ടാറ്റാ സ്റ്റീൽ പ്ലാന്‍റില്‍ നിന്നുമാണ് ദ്രവീകരിച്ച ഓക്‌സിജൻ നിറച്ച് ടാങ്കർ തിരിച്ചെത്തിയത്. കെഎസ്ആർടിസിയുടെ പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് ഡ്രൈവർമാരും ഒരു അസിസ്റ്റന്‍റ് മോട്ടോർ വാഹന ഇൻസ്‌പെക്ടറുമാണ് ടാങ്കർ ലോറിയിൽ ഉണ്ടായിരുന്നത്.
Read more: ആഗ്രയിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് എത്തി
ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലൂടെ 2400 ഓളം കിലോമീറ്റർ സഞ്ചരിച്ചാണ് ടാങ്കർ കൊച്ചിയിൽ എത്തിയത്. യാത്രക്കിടയിൽ ആന്ധ്രയിലെ ശ്രീകാകുളത്ത് വച്ച് വാഹനം ബ്രേക്ക് ഡൗൺ ആയെങ്കിലും തകരാറുകൾ പരിഹരിച്ച് എട്ട് മണിക്കൂറിനകം തന്നെ വാഹനം യാത്ര തുടർന്നു. ബെർൺപൂർ പ്ലാന്‍റില്‍ നിന്ന് പരിശോധനകൾക്ക് വിധേയമാക്കിയാണ് ഓക്‌സിജൻ ടാങ്കറിൽ ദ്രവീകൃത ഓക്‌സിജൻ നിറച്ചത്. മെയ് 17 രാവിലെ യാത്ര തിരിച്ചാണ് ടാങ്കർ ഇന്ന് രാവിലെ കൊച്ചിയിലെത്തിയത്.