എറണാകുളം: ലൈഫ് മിഷനുവേണ്ടി റെഡ് ക്രസന്‍റ് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ നിർമ്മാണ ചുമതല ലഭിക്കാൻ യുണി ടാക്ക് ഉടമ സന്തോഷൻ ഈപ്പൻ കമ്മീഷൻ നൽകിതിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. സ്വർണക്കടത്ത് കേസ് സ്വപ്നയുടെ ആവശ്യപ്രകാരം കമ്മീഷൻ നൽകാൻ ഡോളർ കരിഞ്ചന്തയിൽ വാങ്ങിയെന്നാണ് സന്തോഷ് ഈപ്പൻ എൻഫോഴ്‌സ്‌മെന്‍റിന് മൊഴി നൽകിയത്. യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് ഓഫിസർ ഖാലിദിന് നൽകാൻ മൂന്ന് ലക്ഷം ഡോളർ എറണാകുളത്ത് നിന്നും, ഒരു ലക്ഷം ഡോളർ തിരുവനന്തപുരത്ത് നിന്നുമാണ് കരിഞ്ചന്തയിൽ വാങ്ങിയത്. കമ്മീഷനായി ഇന്ത്യൻ രൂപ വേണ്ടെന്നും ഡോളറായി തന്നെ നൽകണമെന്നും കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് ആവശ്യപ്പെട്ടപ്പോഴാണ് കരിഞ്ചന്തയിൽ ഡോളർ ലഭിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചതും നാലു ലക്ഷം ഡോളർ സംഘടിപ്പിച്ചതും.
ആക്‌സിസ് ബാങ്കിലെ വൈറ്റില ബ്രാഞ്ചിലെയും , കരമന ബ്രാഞ്ചിലെയും രണ്ട് ജീവനക്കാരാണ് ഡോളർ കരിഞ്ചന്തയിൽ വാങ്ങാൻ സഹായിച്ചതെന്ന് സന്തോഷ് ഈപ്പൻ ഇഡിക്ക് മൊഴി നൽകി. നാല് ലക്ഷം യു എസ് ഡോളറായും, ഒരു കോടി ഇന്ത്യൻ രൂപയായുമാണ് ഖാലിദിന് നൽകിയത്. പണം നൽകിയ ശേഷമാണ് ലൈഫ് മിഷൻ കരാർ ഇടപാടിനെക്കുറിച്ച് എം. ശിവശങ്കറുമായി നേരിട്ട് സംസാരിച്ചത്. ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ എം.ശിവശങ്കർ പരിചയപ്പെടുത്തിയെന്നും സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. 59 ലക്ഷം രൂപ സന്ദീപ് നായർക്കും നൽകിയിട്ടുണ്ട്. ഇരുപത് കോടി രൂപയുടെ വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതി ഏറ്റെടുത്തപ്പോൾ ഏഴരക്കോടിയും കമ്മീഷനായി നൽകേണ്ടി വന്നെന്ന് സന്തോഷ് ഈപ്പൻ ഇഡിക്ക് മൊഴി നൽകി.