കൊച്ചി: കൊവിഡ് ബാധിതർക്കും ക്വാറൻ്റൈനിൽ കഴിയുന്നവർക്കും കഴിഞ്ഞ ഒരു മാസത്തിലേറെയായി ഒന്നരലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്‌ത് കൊച്ചി നഗരസഭ. കോർപ്പറേഷന്‍റെ ഈ പ്രവർത്തനത്തിന് പിന്തുണയുമായി ചലച്ചിത്ര താരം അനൂപ് മേനോനെത്തി. 33ാം ദിനത്തിലെ വിതരണ പരിപാടി അനൂപ് മേനോൻ ഉദ്ഘാടനം ചെയ്തു. ഈ കാലത്ത് നഗരസഭയ്ക്ക് നിര്‍വ്വഹിക്കാവുന്ന മഹത്തായ കര്‍ത്തവ്യമാണ് വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കലെന്ന് അദ്ദേഹം പറഞ്ഞു. തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
രണ്ടാം തരംഗം രൂക്ഷമായതോടെയാണ് കോർപ്പറേഷൻ ഭക്ഷണ വിതരണം തുടങ്ങിയത്. മേയർ എം.അനിൽ കുമാറിന്‍റെ നേരിട്ടുള്ള നേതൃത്വത്തില്‍ എറണാകുളം കരയോഗത്തിന്‍റെ സഹകരണത്തോടെയാണ് വിതരണം. ഇതിനായി എറണാകുളം ടി.ഡി.എം. ഹാളും, തങ്ങളുടെ പാചക തൊഴിലാളികളെയും കരയോഗം വിട്ടു നല്‍കിയിരുന്നു. ഇവിടെ നിന്നും പാചകം ചെയ്യുന്ന ഭക്ഷണം പാക്ക് ചെയ്ത് അർഹരായവരുടെ കൈകളിൽ നേരിട്ടെത്തിച്ച് നൽകുകയാണ്. ചുമട്ട് തൊഴിലാളികൾ, സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകൾ, നന്മ ഫൗണ്ടേഷൻ പ്രവർത്തകർ, നഗരസഭ ജീവനക്കാർ എന്നിവർ ചേർന്നാണ് ഭക്ഷണ പൊതികൾ എത്തിച്ച് നൽകിയത്.
കൂടുതല്‍ വായനക്ക്: കൊവിഡ് ദുരിതത്തിലായവർക്ക് സഹായവുമായി ഡിവൈഎഫ്‌ഐ
ഭക്ഷണവിതരണത്തിനായി 37,02,869 രൂപ നഗരസഭയ്ക്ക് സംഭാവനയായി ലഭിച്ചു. ഇതോടൊപ്പം പലചരക്ക് സാധനങ്ങൾ, വീട്ടുവളപ്പിലും സ്വന്തം കൃഷിയിടങ്ങളിലും വിളവെടുത്ത പച്ചക്കറികൾ, നാളികേരം ഉൾപ്പടെ നിരവധി സംഭാവനകള്‍ വേറെയും ലഭിച്ചു. 7800 കിലോഗ്രാം അരി, 2000 കിലോഗ്രാം സവാള, 800 കിലോഗ്രാം ആട്ട, 200 കിലോഗ്രാം റവ, 50 ലിറ്റര്‍ പാചക എണ്ണ, 4100 കിലോഗ്രാം മരച്ചീനി, 400 കിലോഗ്രാം പടവലം, 400 കിലോഗ്രാം മുരിങ്ങക്കായ, 1200 കിലോഗ്രാം ഉരുളക്കിഴങ്ങ്, 300 കിലോഗ്രാം നേന്ത്രക്കായ,192 ലിറ്റർ ഭക്ഷ എണ്ണ, 550 നാളികേരവും ഇതുവരെ സംഭാവനയായി ലഭിച്ചു. ഇതു കൂടാതെ ഭക്ഷണം പാക്ക് ചെയ്ത് നല്‍കുന്നതിനുളള 60,000 പാക്കിംഗ് കണ്ടെയിനറുകളും സംഭാവനയായാണ് ലഭിച്ചത്. കൊച്ചി നഗരസഭയ്ക്ക് ലഭിച്ച സംഭാവന കൊണ്ട് മാത്രമാണ് ഈ കാലയളവ് മുഴുവന്‍ ഭക്ഷണവിതരണം തുടര്‍ന്നത്.