എറണാകുളം : കൊച്ചി കിഴക്കമ്പലത്ത് കിറ്റെക്‌സിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. കിറ്റെക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സാഹചര്യത്തിലാണ് ഇവർ താമസിക്കുന്ന ക്വാട്ടേഴ്‌സുകളിൽ ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്. തൊഴിലാളികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് എക്സൈസ് വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം കിഴക്കമ്പലത്ത് നടന്ന അക്രമ സംഭവങ്ങളിൽ പത്തുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവരുടെ എണ്ണം 174 ആയി. ആക്രമണ സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. എന്നാൽ പൊലീസ് അറസ്റ്റ് ചെയ്തവരിൽ ഭൂരിഭാഗം പേരും നിരപരാധികളാണെന്നാണ് കിറ്റെക്‌സ് മാനേജ്മെന്‍റിന്‍റെ നിലപാട്. ഇവർക്ക് നിയമ സഹായം നൽകുമെന്ന് കിറ്റെക്‌സ് അറിയിച്ചിരുന്നു.
അതേസമയം സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാരെ വധിക്കാനായിരുന്നു ആക്രമണം നടത്തിയവർ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. ആക്രമണത്തിൽ 12 ലക്ഷം രൂപയുടെ നാശനഷ്‌ടം സംഭവിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
ALSO READ: Kizhakkambalam Violence : ഇതര സംസ്ഥാന തൊഴിലാളികളെ കർശനമായി നിരീക്ഷിക്കാൻ ഡിജിപിയുടെ നിർദേശം
കിറ്റെക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ ശനിയാഴ്‌ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഘർഷമുണ്ടായത്. തൊഴിലാളികളുടെ ആക്രമണത്തിൽ കുന്നത്തുനാട് സിഐ ഷാജൻ ഉൾപ്പടെ അഞ്ച് പൊലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇവർ കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രണ്ട് പൊലീസ് വാഹനവും ആക്രമികൾ തകർത്തിരുന്നു.