എറണാകുളം : പൊലീസിൽ മാറ്റം അനിവാര്യമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊളോണിയൽ കാലത്തെ ചിന്തകളിൽ നിന്ന് പൊലീസ് എത്രമാത്രം മാറിയെന്ന ചോദ്യം പ്രസക്തമാണെന്നും പൊലീസിന്‍റെ ചിന്താഗതിയിലാണ് മാറ്റം വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച മാറുന്ന പൊലീസ് മാറുന്ന സമൂഹം പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ മേഖലയിലുമെന്നപോലെ പൊലീസിലും മോശക്കാരുണ്ട്.
എന്നാൽ പൊലീസിലെ ഇത്തരക്കാരെ രൂക്ഷമായി വിമർശിക്കേണ്ടി വരുന്നത് അവര്‍ ജനങ്ങളുടെ സംരക്ഷകരായതുകൊണ്ടാണ്. ചെറിയൊരു വിഭാഗം ചെയ്യുന്ന കുറ്റത്തിന് എല്ലാവരും വിമർശനത്തിന് വിധേയമാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ആരെയും ശിക്ഷിക്കാൻ അധികാരമുള്ളവരല്ല. നിയമം നടപ്പിലാക്കാൻ നിയമം ലംഘിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമിപ്പിച്ചു.
ജനാധിപത്യത്തിൽ രാജാവ് ജഡ്‌ജിയോ, പൊലീസോ അല്ല ജനങ്ങളാണ്. പൊലീസ് ഏറ്റവും കൂടുതൽ മമത കാണിക്കേണ്ടത് ജനങ്ങളോടാണ്. അധികാരം ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വേണം.
ALSO READ : നട്ടുച്ചക്ക് നടുറോഡില്‍ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15കാരൻ കസ്റ്റഡിയില്‍
പൊലീസ് ഒരിക്കലും പ്രകോപനത്തിൽ വീഴരുത്. ജോലിയുടെ സമ്മർദം തീർക്കാനുള്ളവരല്ല ജനങ്ങളെന്ന് ഓർമിക്കണം. ഒരാളെയും നിർബന്ധിച്ച് പൊലീസ് സേനയിൽ എടുത്തിട്ടില്ല.
ഒരോരുത്തരും തെരെഞ്ഞെടുത്ത ജോലിയാണിത്. അതിനാൽ സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയണം. എല്ലാവർക്കും നിർഭയമായി കടന്നുവരാൻ കഴിയുന്ന കേന്ദ്രമായി പൊലീസ് സ്റ്റേഷനുകൾ മാറണമെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു.