എറണാകുളം: ട്വന്‍റി ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മഴുവന്നൂർ, കുന്നത്തുനാട് ഐക്കരനാട് പഞ്ചായത്തുകളിലെ ട്വന്‍റി ട്വന്‍റിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് പ്രസിഡണ്ടുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്‍റെ പ്രവർത്തനങ്ങൾക്കും പോലീസ് സംരക്ഷണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
Also Read: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് ബാധ
പഞ്ചായത്ത് പ്രസിഡന്‍റിനും മെമ്പർന്മാർക്കും പൊലീസ് സംരക്ഷണം, പഞ്ചായത്ത് കമ്മിറ്റികൾ,സ്റ്റാന്‍റിംഗ് കമ്മിറ്റികൾ, പ്ലാനിംഗ് കമ്മിറ്റികൾ, വർക്കിംഗ് ഗ്രൂപ്പുകൾ എന്നിവക്കും ഗ്രാമസഭ യോഗങ്ങൾ ചേരാനും പൊലിസ് സംരക്ഷണം എന്നിവ ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റുമാർ ഹൈക്കോടതിയിൽ നിന്ന് നേരത്തെ ഇടക്കാല ഉത്തരവുകൾ നേടിയിരുന്നത്.
തങ്ങളുടെ ജീവന് ഭീക്ഷണിയുണ്ടെന്നും പഞ്ചായത്തുകളുടെ സംരക്ഷണത്തിനായുള്ള ഇടക്കാല ഉത്തരവ് തുടരണമെന്നുമായിരുന്നു പ്രസിഡന്‍റുമാരുടെ ആവശ്യപ്പെട്ടു. എന്നാൽ പഞ്ചായത്തുകളുടെ ഭരണ കാലാവധി 5 വർഷമാണെന്നും ഇക്കാലയളവ് മുഴുവൻ സംരക്ഷണം നൽകാൻ വേണ്ട യാതൊരു വിധ നിയമ പ്രശ്‌നങ്ങളും പഞ്ചായത്തുകളിൽ ഇല്ലാ എന്നും കേസിലെ എതിർകക്ഷികൾ ആയ പ്രതിപക്ഷാഗംങ്ങൾ വാദിച്ചു. പഞ്ചായത്തുകൾക്ക് മുന്നിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ആണ് പ്രതിപക്ഷം നടത്തിയതെന്നും അവ സമാധനപരമായിരുന്നുവെന്നും അത് തുടരാൻ അനുവദിക്കണമെന്നും പ്രതിപക്ഷാഗംങ്ങൾ അവശ്യപ്പെട്ടു.
പഞ്ചായത്തുകാർക്ക് തുടർ സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയിൽ നിയമ പ്രശ്‌നങ്ങൾ ഉണ്ടായാൽ പഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും പഞ്ചായത്തിന്‍റെ യോഗങ്ങളുടെ തിയതികൾ എഴുതി അപേക്ഷ നൽകാം. അങ്ങനെ പരാതി ലഭിക്കുകയാണെങ്കിൽ പോലീസ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾക്കും പ്രവർത്തകർക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ അധികാരമുണ്ടെന്നും അവ നിയമപരമായി തുടരാമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.