എറണാകുളം: ഇടമലയാർ - തുണ്ടം ആനവേട്ടക്കേസിലെ പ്രധാന പ്രതി സുധീഷ് ചന്ദ്രബാബുവിനെ കോതമംഗലം കോടതിയിൽ ഹാജരാക്കി. ഇയാള്‍ അനധികൃത ആനക്കൊമ്പ് ശില്പ നിർമാണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസിന്‍റെ കസ്റ്റഡിയിലായിരുന്നു. കൊൽക്കത്ത പൊലീസിന്‍റെ സഹായത്തോടെ കോടതിയിലെത്തിച്ച സുധീഷ് ചന്ദ്രബാബുവിനെ ഈ മാസം 23 വരെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു.
സുധീഷ് ചന്ദ്രബാബുവിന്‍റെ ഭാര്യയും മകനുമുൾപ്പെടെ 53 പേരാണ് വനം വകുപ്പിന്റെ പ്രതിപ്പട്ടികയിലുള്ളത്. അന്വേഷണ കാലഘട്ടത്തിൽ ഒരാൾ മരിക്കുകയും തെളിവുകള്‍ ഇല്ലാത്തതിനാല്‍ എട്ടു പേരെ കേസിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. നാട്ടാനകളുടേതടക്കം 520 കിലോ ആനക്കൊമ്പാണ് ഇടമലയാർ ആനവേട്ടക്കേസിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്.
സുധീഷിന്റെ ഭാര്യ കൊൽക്കത്ത തങ്കച്ചിയെന്നറിയപ്പെടുന്ന സിന്ധു ഉൾപ്പെടെ രണ്ടു പേരാണ് ഇനിയും ഒളിവിൽ തുടരുന്നത്. ഒരിക്കൽ കോതമംഗലം കോടതിയിൽ ഹാജരായെങ്കിലും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാമെന്ന് പറഞ്ഞ് ഇവർ മുങ്ങുകയായിരുന്നു. ഇവർ കൂടി പിടിയിലാകുന്നതോടെ ആനക്കൊമ്പ് ഇടപാടുകാരായവരെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.