എറണാകുളം: ഡോളർ കടത്ത് കേസിലെ പ്രതികളായ സരിത്തിനേയും സ്വപ്ന സുരേഷിനേയും അഞ്ച് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള എറണാകുളം എസിജെഎം കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. ഉന്നത പദവി വഹിക്കുന്നവർ ഉൾപ്പെട്ട ഡോളർ കടത്ത് കേട്ട് കേൾവി ഇല്ലാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികളെ ഓൺലൈനായാണ് കോടതിയിൽ ഹാജരാക്കിയത്.
![സരിത്തും സ്വപ്നയും കസ്റ്റംസ് കസ്റ്റഡി സരിത്ത് സ്വപ്ന എറണാകുളം എസിജെഎം കോടതി ഇക്കോണമിക് ഇന്‍റലിജൻസ് ബ്യൂറോ സാമ്പത്തിക കുറ്റകൃത്യം ഈജിപ്ഷ്യൻ പൗരനായ ഖാലിദ് swapna suresh customs customs custody sarith gold case trivandrum gold case](https://etvbharatimages.akamaized.net/etvbharat/prod-images/kl-ekm-01-dollar-case-customs-script-7206475_25112020134416_2511f_1606292056_535.jpg)
ഡോളർ കേസിൽ സരിത്ത്, സ്വപ്ന എന്നിവരുടെ അറസ്റ്റ് നേരത്തെ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. സ്വപ്‌ന, സരിത്ത് എന്നിവരുടെ സഹായത്തോടെ ഈജിപ്ഷ്യൻ പൗരനായ ഖാലിദ് ഒമാൻ വഴി കെയ്റോയിലേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് കേസ്. 2019 ഓഗസ്റ്റ് ഏഴിന് ഖാലിദ് 1.90 ലക്ഷം യുഎസ് ഡോളർ ഹാൻഡ് ബാഗിലൊളിപ്പിച്ച് കെയ്റോയിലേയ്ക്ക് കടത്തിയെന്ന് സ്വപ്‌നയും സരിത്തും മൊഴി നൽകിയിരുന്നു. ഈ കേസിൽ യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരനായ ഖാലിദിനെ പ്രതി ചേർക്കുകയും, ജാമ്യമില്ല വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതേസമയം സ്വർണക്കടത്ത് കേസിൽ കൂടുതൽ പ്രതികളെ കരുതൽ തടങ്കലിലാക്കാൻ കസ്റ്റംസിന് അനുമതി ലഭിച്ചു.
സരിത്ത്, കെ.ടി റമീസ്, എഎം ജലാൽ, മുഹമ്മദ് ഷാഫി എന്നിവർക്കെതിരെ കൊഫെപോസ ചുമത്തും. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലെ ഇക്കോണമിക് ഇന്‍റലിജൻസ് ബ്യൂറോയാണ് അനുമതി നൽകിയത്. കോഫ പോസ ചുമത്തുന്നതോടെ പ്രതികളെ ഒരു വർഷം വരെ കരുതൽ തടങ്കലിൽ വെയ്ക്കാനാവും. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കെതിരെ കോഫേപോസ ചുമത്തിയിരുന്നു.