എറണാകുളം: കൊവിഡ് സാഹചര്യത്തിൽ വിമാനത്താവള ജീവനക്കാരുടെ സുരക്ഷക്ക് കർശന നടപടികളുമായി സിയാൽ. ആഭ്യന്തര വിമാനസർവീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് വരുന്ന സാഹചര്യത്തിൽ കൊവിഡ് സുരക്ഷാ നിർദേശങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള രണ്ടാംഘട്ട നടപടികൾക്ക് തുടക്കമായതായി സിയാൽ അറിയിച്ചു. ഇതുസംബന്ധിച്ച നിർദേശങ്ങൾ വിമാനത്താവള ജീവനക്കാർക്കും ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾക്കും നൽകിയിട്ടുണ്ട്. വിമാനത്താവളത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.
യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നതുമുതൽ വിമാനത്തിൽ കയറുന്നതുവരെയുള്ള പ്രക്രിയ പൂർണമായും യന്ത്രവത്കൃത സജീകരണങ്ങൾ ഉപയോഗിച്ചാണ് നടത്തുന്നത്. യാത്രക്കാരുമായി നേരിട്ട് സമ്പർക്കത്തിൽവരുന്ന ഏജൻസികളുടെ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. ബി.ഡബ്ല്യൂ.എഫ്.എസ്, എ.ഐ.എ.ടി.എസ്.എൽ, സെലിബി എന്നീ ഏജൻസികളാണ് ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികൾ നിർവഹിക്കുന്നത്. ഇവരുടെ ജീവനക്കാർ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിയാൽ നിർദേശിച്ചിട്ടുണ്ട്. രണ്ടാംഘട്ട നടപടികളുടെ ഭാഗമായി, ജീവനക്കാർ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്നും സിയാൽ അറിയിച്ചു.