കൊച്ചി : കനകമലയില്‍ ഐഎസ് അനുകൂല യോഗം സംഘടിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി. ഒന്നാം പ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയും വിധിച്ചു . മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് ഏഴ് വര്‍ഷം തടവും നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി എന്‍.കെ റംഷാദിന് മൂന്ന് വര്‍ഷം തടവുമാണ് എന്‍.ഐ.എ പ്രത്യേക കോടതി വിധിച്ചത്. അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്‌വാന് അഞ്ചും എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്ദീന്‍ മൂന്ന് വര്‍ഷവും തടവ് ശിക്ഷ അനുഭവിക്കണം.
തീവ്രവാദ സംഘവുമായി പ്രതികൾ സഹകരിച്ചതിന് തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾക്കെതിരെ യു.എ.പി.എയിലെ ചില വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യദ്രോഹ കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അൻസാറുൾ ഖലീഫ എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റക്കാരായി കണ്ടെത്തിയ മുഴുവൻ പേർക്കും എതിരെ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്നും കോടതി പറഞ്ഞു. ഒന്ന്,രണ്ട് ,മൂന്ന്, അഞ്ച് പ്രതികൾ ഭീകരപ്രവർത്തനത്തിന് പണം സമ്പാദിക്കൽ, ഭീകര സംഘടനയിൽ അംഗത്വമെടുക്കൽ, പിന്തുണ നൽകൽ എന്നീ കുറ്റങ്ങൾ ചെയ്തതായും കോടതിക്ക് ബോധ്യമായി.
രാജ്യത്തിനെതിരെ പ്രതികൾ യുദ്ധം ചെയ്തെന്ന ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇത് പരിഗണിച്ചാണ് കടുത്ത ശിക്ഷ കിട്ടാവുന്ന യു.എ.പി.എ സെക്ഷൻ 20 പ്രകാരം ചുമത്തിയ കുറ്റം കോടതി ഒഴിവാക്കിയത്. വളരെ ലാഘവത്തോടെ എല്ലാ കേസുകളിലും രാജ്യദ്രോഹ കുറ്റം ചുമത്തുന്ന എൻ.ഐ.എയുടെ രീതിയാണ് കോടതി തള്ളിയതെന്ന് പ്രതിഭാഗം അഭിഭാഷകരിൽ ഒരാളായ രഘുനാഥ് പറഞ്ഞു. പ്രതികൾക്ക് വേണ്ടി അപ്പീൽ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിചാരണ കാലയളവിൽ മൂന്ന് വർഷം ജയിൽവാസം പൂർത്തിയാക്കിയ നാലാം പ്രതി റംഷാദിന് പിഴ തുകയടച്ചാൽ ഇന്ന് തന്നെ ജയിൽ മോചിതനാകാൻ കഴിയും. ആറാം പ്രതി കുറ്റ്യാടി സ്വദേശി എൻ കെ ജാസിമിനെ തെളിവില്ലന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. ഏഴാം പ്രതി കോഴിക്കോട് സ്വദേശി സജീർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടുവെന്നാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്.
2016 ഒക്ടോബറില്‍ കനകമലയില്‍ ഐ.എസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടെന്നായിരുന്നു കേസ്. കലാപ ലക്ഷ്യത്തോടെ കേരളത്തിൽ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ആക്രമിക്കാൻ പ്രതികൾ ആസൂത്രണം നടത്തി,സ്ഫോടനങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തി, ഹൈക്കോടതി ജഡ്ജിമാർ,രാഷ്ട്രീയ നേതാക്കൾ,ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ആക്രമിക്കാൻ ഗൂഡാലോചന നടത്തിയതായും ഐൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു.