തലശേരി: വർഷങ്ങൾ പഴക്കമുള്ള തലശേരി കടൽപ്പാലം അപകടാവസ്ഥയിലായിട്ട് കാലമേറെയായി. ഇതൊന്നും കണ്ടില്ലെന്ന രീതിയിലാണ് അധികൃതരുടെ പെരുമാറ്റം. തൂണുകള്‍ അടക്കം തകർന്നിട്ടും പാലം അപകടത്തിലാണെന്നുള്ള സൈൻ ബോർഡ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.
ഈസ്റ്റ് ഇന്ത്യാ കമ്പനി 1910 ലാണ് തലശേരിയില്‍ കടൽപ്പാലം നിർമ്മിച്ചത്. വടക്കേമലബാറിൽ ഏറെ പ്രശസ്തമായ ഈ കടൽപ്പാലം കാണാൻ ദിവസവും അനേകം സഞ്ചാരികളാണെത്തുന്നത്. എന്നാല്‍ പാലത്തിന്‍റെ കൈവരികളും തൂണുകളും തകർന്നിട്ടുണ്ട്. ചില ഭാഗങ്ങൾ ഉപ്പുവെള്ളം തട്ടി തുരുമ്പെടുത്ത നിലയിലാണ്. പാലം അപകടാവസ്ഥയില്‍ ആണെന്ന് നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഒന്നും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് പാലത്തിലേക്ക് പ്രവേശന നിയന്ത്രണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.