കണ്ണൂര്‍: ലോക്ക്ഡൗൺ കാലത്ത് പ്രകൃതിദത്ത വിഭവങ്ങളിലേയ്ക്ക് മടങ്ങുകയാണ് മനുഷ്യൻ. ചക്കയും മാങ്ങയും എന്നുവേണ്ട തൊടികളിൽ കിട്ടുന്നതെന്തും ഭക്ഷണ വസ്‌തുവാകുന്ന കാലം. മുൻകാലങ്ങളിൽ പറമ്പുകളിലും വയലുകളിലും മഴയിൽ തകര ചെടികളും കിളിർക്കുമായിരുന്നു. എന്നാൽ രസവളപ്രയോഗത്താല്‍ അവയെല്ലാം കുറഞ്ഞു തുടങ്ങി. തളിപ്പറമ്പ് ചവനപ്പുഴയിൽ ഇക്കഴിഞ്ഞ മഴയ്ക്ക് പിന്നാലെയാണ് സ്വകാര്യ വ്യക്തിയുടെ ഏക്കർ കണക്കിന് സ്ഥലത്ത് തകര ചെടികൾ മുളച്ചു പൊങ്ങിയത്. തകര സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പഴമയുടെ രുചി തേടി നിരവധി പേരാണ് ചവനപ്പുഴയിൽ എത്തുന്നതെന്ന് പ്രദേശവാസിയായ മുരളി പറയുന്നു.
കഴിഞ്ഞ വർഷം ജൈവകൃഷി നടത്തിയ സ്ഥലത്താണ് ഇത്തവണ തകരയുടെ ചാകര തീർത്തിരിക്കുന്നത്. ഈ അടുത്ത കാലത്തൊന്നും ഈ പ്രദേശത്ത് ഇത്രയധികം തകര ചെടികൾ കിളിർത്തിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഏറെ ഔഷധഗുണമുള്ള തകരയുടെ ഇല സമീപകാലത്ത് വരെ വീടുകളിൽ തോരൻ വെച്ച് കഴിക്കുമായിരുന്നു. കാത്സ്യം, ഇരുമ്പ്, ഫോസ്‌ഫറസ്, ഇമോഡിൻ തുടങ്ങിയവയാൽ സമ്പുഷ്‌ടമാണ് ഇതിന്‍റെ ഇലകൾ.
Also read: പട്ടുവത്തെ പാടശേഖരത്തില്‍ പക്ഷി ശല്യം രൂക്ഷം; വിത്തിറക്കിയ കര്‍ഷകര്‍ ദുരിതത്തില്‍