കണ്ണൂര്‍: കനത്ത മഴയിൽ തളിപ്പറമ്പ് പട്ടുവം കാഞ്ഞിരത്തറ ദീനസേവനസഭയുടെ സ്നേഹനികേതൻ കോൺവെന്‍റിന്‍റെ ചുറ്റുമതിൽ തകർന്നുവീണു. കൊളക്കാട്ട് വയൽ-നരസിംഹമൂർത്തി ക്ഷേത്രം റോഡിലെ മതിലിന്‍റെ ഒരു ഭാഗമാണ് റോഡിലേക്ക് തകർന്നു വീണത്. എട്ട് അടി ഉയരമുള്ള മതിൽക്കെട്ട് മുപ്പത്തിയഞ്ച് മീറ്റർ നീളത്തിൽ റോഡിലേക്ക് പതിക്കുകയായിരുന്നു. നിരവധിയാളുകള്‍ വാഹനങ്ങളിലും കാല്‍നടയായും യാത്ര ചെയ്യുന്ന റോഡാണിത്. റോഡിന്‍റെ ഒരു വശത്താണ് കൂറ്റൻ മതിൽ നിലകൊള്ളുന്നത്. ഒരു കിലോമീറ്ററോളം ചുറ്റളവിൽ എട്ടു മുതൽ പത്തടിയോളം ഉയരത്തിൽ നിർമ്മിച്ച മതിലിന്‍റെ മറ്റു ഭാഗങ്ങളും തകർന്ന് വീഴാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
പട്ടുവം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്‌റ്റന്‍റ് പി.വി വിനോദ്‌കുമാർ സംഭവസ്ഥലം സന്ദർശിച്ച് അപകടം വിലയിരുത്തി. തുടര്‍ന്ന് പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ വി.ആർ ജോത്സ്യനയുടെ നേതൃത്വത്തിൽ തകർന്നു വീണ മതിലിന്‍റെ അവശിഷ്‌ടങ്ങൾ നീക്കം ചെയത് റോഡ് ഗതാഗതയോഗ്യമാക്കി.
Also read: കനത്ത മഴയില്‍ വീടിന്‍റെ മതില്‍ തകര്‍ന്നു ; വീട് അപകടാവസ്ഥയിൽ