കണ്ണൂർ: പാനൂർ അഗ്നിരക്ഷാ നിലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് യൂണിറ്റിലെ 50 പേരടങ്ങുന്ന ആദ്യ സംഘത്തിന്‍റെ ഫയർസ്റ്റേഷൻ പരിശീലനം പൂർത്തിയായി. യൂണിറ്റിലെ 50 അംഗങ്ങളിൽ 12പേർ വനിതകളാണ്. ഓരോ ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷന് കീഴിലും 50 അംഗങ്ങൾ വീതമുള്ള ഒരു യൂണിറ്റ് എന്ന ക്രമത്തിലാണ് സിവിൽ ഡിഫൻസ് പ്രവർത്തിക്കുന്നത്. കേരളത്തിലുള്ള 124 ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനിൽ 124 യൂണിറ്റ് എന്ന ക്രമത്തിൽ ആകെ 6200 സിവിൽ ഡിഫൻസ് വളണ്ടിയർമാരാണ് പ്രവർത്തിക്കുന്നത്.
പൂർണ സമയം ജീവൻ രക്ഷാ പ്രവർത്തന സജ്ജമായ അഗ്നിരക്ഷാ വകുപ്പിന്‍റെ നേതൃത്വവും സുസംഘടിതമായ പരിശീലനവും സിവിൽ ഡിഫൻസംഗങ്ങൾക്ക് ലഭിക്കും. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര സേവനങ്ങൾ നൽകുക, വാഹനാപകടങ്ങൾ പോലെയുള്ള ദുരന്തങ്ങളിൽ പെട്ടെന്ന് സഹായമെത്തിക്കൽ, വായോജനങ്ങളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് നേതൃത്വം നൽകുന്ന ജാഗ്രതാസേന കൂടിയായി സിവിൽ ഡിഫൻസിന് പ്രവർത്തിക്കാനാകുമെന്ന് ഫയർഫോഴ്സ് സേനാംഗം വി.കെ ആദർശ് പറഞ്ഞു.