ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേക്ക് ഇരുവശത്തുമുള്ള ആയിരത്തോളം കാറ്റാടി മരങ്ങൾ മുറിച്ചുനീക്കുന്നതിന് എതിരായ നാട്ടുകാരുടെ പ്രതിഷേധം പൊലീസ് തടഞ്ഞു. പിന്നീട് പൊലീസ് സാന്നിധ്യത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ മരങ്ങള്‍ വെട്ടിമാറ്റി. പൊഴിയുടെ വീതി കൂട്ടി ജലമൊഴുക്ക് സുഗമമാക്കാനുള്ള നടപടിയാണെന്നാണ് വിശദീകരണം. എന്നാല്‍ വീതികൂട്ടുന്നതിന്‍റെ മറവില്‍ മണൽ ഖനനത്തിനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
രാവിലെ തന്നെ മരം മുറിക്കുന്ന നടപടികൾ തുടങ്ങിയിരുന്നു. പാലത്തിന്‍റെ ഭാഗത്ത് ഗതാഗതം പൂർണമായി തടഞ്ഞതോടെ നാട്ടുകാര്‍ തടിച്ചു കൂടി. സംഘർഷ സാധ്യതയുള്ളതിനാൽ അഴിമുഖത്തേക്കുള്ള റോഡുകളും പൊലീസ് അടച്ചിരുന്നു. സമാനമായ നീക്കം കഴിഞ്ഞ വർഷം ജനങ്ങളുടെ എതിർപ്പ് കാരണം ഉപേക്ഷിച്ചിരുന്നു.