ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സിനിമ വിതരണക്കാരായ പി.വി.ആര്‍ ലിമിറ്റഡും ഐനോക്‌സ് ലെഷർ ലിമിറ്റഡും ഒന്നിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് തിയേറ്റര്‍ ശൃംഖല കെട്ടിപ്പെടുക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. പിവിആർ ഐനോക്‌സ് ലിമിറ്റഡ് എന്നാകും പുതിയ പേരെന്നും ഈ പേരിലാകും തങ്ങളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനമെന്നും കമ്പനി അറിയിച്ചു.
ഇതോടെ രാജ്യത്തെ 109 നഗരങ്ങളിലായി 341 പ്രോപ്പർട്ടികളിലായി 1,546 സ്‌ക്രീനുകൾ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം എക്‌സിബിഷൻ കമ്പനിയായി പുതിയ സ്ഥാപനം മാറി. ലയന കരാർ ഞായറാഴ്ച ഒപ്പിട്ടു. ഐനോക്‌സിന്റെ ഓരോ 10 ഓഹരികൾക്കും പിവിആറിന്‍റെ മൂന്ന് ഓഹരികള്‍ എന്ന് തരത്തില്‍ ഷെയറുകളും ലയിപ്പിച്ചിട്ടുണ്ട്.
ഇരും കമ്പനികളുടെയും ഓഹരി ഉടമകളുടെ സമ്മതത്തോടെയാണ് തീരുമാനം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും മാര്‍ക്കറ്റിലും സ്വീകരിക്കേണ്ട നിയമപ്രകാരമായ എല്ലാ നടപടികളും കമ്പനികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 10 പേര്‍ അടങ്ങുന്ന ബോർഡാകും കമ്പനിയുടെ തലപ്പത്തുണ്ടാകുക. പിവിആര്‍ പ്രൊമോട്ടർമാർക്ക് 10.62 ശതമാനം ഓഹരിയും ഐനോക്സ് പ്രമോട്ടർമാർക്ക് 16.66 ശതമാനം ഓഹരിയും സംയുക്ത സ്ഥാപനത്തിൽ ഉണ്ടായിരിക്കുമെന്നും അത് കൂട്ടിച്ചേർത്തു.
Also Read: ആരോഗ്യ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാത്ത വര്‍ഷങ്ങളില്‍ ലഭിക്കുന്ന ബോണസുകൾ എന്തൊക്കെ?
അജയ് ബിജിലിയെ പുതിയ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും സഞ്ജീവ് കുമാറിനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിക്കും. ഐനോക്‌സിന്‍റെ പവൻ കുമാർ ജെയിൻ ബോർഡിന്‍റെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായും സിദ്ധാർത്ഥ് ജെയിൻ നോൺ എക്‌സിക്യൂട്ടീവ് നോൺ ഇൻഡിപെൻഡന്റ് ഡയറക്ടറായും ചുമതലയേല്‍ക്കും.
കൊവിഡിന്‍റെയും ഒ.ടി.ടി റിലീസുകള്‍ ഉയര്‍ത്തുന്ന ഭീഷണിയേയും മറികടക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും പിവിആര്‍ സി.എം.ഡി അജ് ബിജിലി പറഞ്ഞു. ആസ്വാദകര്‍ക്ക് പുത്തന്‍ സിനിമാ അനുഭവം നല്‍കാന്‍ പദ്ധതിക്ക് കഴിയും. പിവിആറിന് നിലവിൽ 73 നഗരങ്ങളിലെ 181 കേന്ദ്രങ്ങളിലായി 871 സ്‌ക്രീനുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഐനോക്‌സിന് 72 നഗരങ്ങളിലെ 160 കേന്ദ്രങ്ങളിലായി 675 സ്‌ക്രീനുകളാണുള്ളത്.