ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ ഡീസൽ വില ഉയര്‍ത്തുന്നത് പതിവായിരിക്കെ വിമാന ഇന്ധന വിലയും കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ. വിമാന ഇന്ധനത്തിൻമേൽ ഒറ്റയടിക്ക് 3.6 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്. ഡൽഹിയിൽ ഇപ്പോൾ ഒരു ലിറ്റർ വിമാന ഇന്ധനത്തിന് 68,262 രൂപയാണ് വില.
ആറുമാസത്തിനിടെ 30 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായത്. ഈ വർഷം ജനുവരിയിൽ 50,979 രൂപയായിരുന്നു വില. ജൂണ്‍ ഒന്നിന് 64,118 രൂപയായിരുന്നു ഒരു ലിറ്ററിന് നല്‍കേണ്ടിയിരുന്നത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് രാജ്യത്തെ ഏറ്റവും വലിയ വിമാന ഇന്ധന ദാതാവ്. ആഗോള തലത്തിൽ എണ്ണ വിലയിലുണ്ടാകുന്ന ഉയര്‍ച്ചയാണ് ഇതിന് കാരണമെന്നാണ് ഔദ്യോഗിക വാദം.
ടിക്കറ്റ് നിരക്ക് ഉയരും
എയർ ടർബൈൻ ഫ്യുവൽ(എടിഎഫ്) അഥവാ ജെറ്റ് ഫ്യുവൽ എന്നാണ് വിമാന ഇന്ധനം അറിയപ്പെടുന്നത്. നികുതി നിരക്കുകൾക്ക് അനുസരിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഇന്ധന നിരക്കിനും വ്യത്യാസം ഉണ്ടാകും.
കമ്പനികൾ വിമാന യാത്രാനിരക്ക് തീരുമാനിക്കുന്നത് ഇന്ധന വിലയെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ്. 2021 ജനുവരിയിൽ തുടങ്ങി ഏപ്രിലില്‍ ഒഴികെ എല്ലാ മാസവും രാജ്യത്തെ വിമാന ഇന്ധന വില വർധിക്കുകയാണ്.
കൊവിഡ് മൂലം പല വിമാനക്കമ്പനികളും നഷ്ടത്തിലായതിനാൽ ഇന്ധന വില വർധന മൂലമുണ്ടാകുന്ന അധിക ബാധ്യത യാത്രക്കാരിലാണ് ചുമത്തപ്പെടുന്നത്.
Also Read: അടുക്കള ബജറ്റും താളം തെറ്റും; പാചകവാതക വിലയിലും വര്‍ധനവ്