ലണ്ടന്‍: ഇന്നത്തെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് വിദേശ പണം സമീകരിക്കാനുള്ള കിഫ്ബി പദ്ധതി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇടം പിടിച്ചതിനെ തുടര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ അധികൃതർ മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി തോമസ് ഐസക്ക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഇത് ആദ്യമായാണ് ഒരു സംസ്ഥാന പദ്ധതി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇടം പിടിക്കുന്നതും ഒരു ഇന്ത്യന്‍ മുഖ്യമന്ത്രി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഉദ്ഘാടനം ചെയ്യുന്നതും. നേരത്തെ ദേശീയപാതാ അതോരിറ്റിയും എൻ.റ്റി.പി.സി.യും ബോണ്ടുകൾ പുറപ്പെടുവിച്ചപ്പോൾ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ഗരി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ഇത്തരത്തിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.
ദീര്‍ഘനാള്‍ പ്രതിസന്ധിയിലായിരുന്നു കിഫ്ബി പദ്ധതി. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് ഇത് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇടം പിടിച്ചത്. മുന്ന് കൊല്ലത്തിനകം 50,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓഹരി വാങ്ങുന്നവർക്കു റിട്ടേൺ സുസ്ഥിരമായി ഉറപ്പാക്കുന്ന യീൽഡ് കർവ് വിദേശ വിപണിയിൽ കിഫ്ബി ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. അത് മൂലം രാജ്യത്തെ കീഴ്‍തല ഓഹരികളുടെ വിപണനത്തിനു വഴിയൊരുക്കും.
ഉച്ചക്ക് ശേഷം കെഎസ്എഫ്ഇ പ്രവാസിചിട്ടിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഗള്‍ഫ് നാടുകളില്‍ മാത്രമായി നടന്നിരുന്ന ഈ പദ്ധതി ആദ്യമായാണ് ലണ്ടനിലെത്തുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഈ പദ്ധതി ദീര്‍ഘിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.