ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ ഇടിവില്‍ വിശദമായ പരിശോധന നടത്താന്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഈയാഴ്ച വിവധ രംഗങ്ങളിലുള്ള വിദഗ്ദരുമായി കൂടിക്കാഴ്ച നടത്തും. നാളെയാണ് ആദ്യ കൂടിക്കാഴ്ച. രാജ്യത്തെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രതിനിധികളുമായിട്ടായിരിക്കും ചര്‍ച്ച.
മറ്റെന്നാളാണ് രണ്ടാമത്തെ കൂടിക്കാഴ്ച. അന്ന് വാഹന നിര്‍മാണ മേഖലയിലെ നേതാക്കളെയായിരിക്കും മന്ത്രി കാണുക. ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും യോഗത്തിൽ പങ്കെടുക്കും. രാജ്യത്തെ വാഹന വില്‍പനയില്‍ അടുത്തിടെ വന്‍ ഇടിവുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പ്രതിസന്ധി തുടരുകയാണെങ്കില്‍ പത്ത് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് ഓട്ടോമോട്ടീവ് കോമ്പനെന്‍റ് മാനുഫാക്ചേര്‍ഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പ്.
വ്യവസായ രംഗത്തെ പ്രമുഖരായുള്ള കൂടിക്കാഴ്ച വ്യാഴാഴ്ചയാണ്. അടുത്ത ദിവസം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മ്യൂചല്‍ ഫണ്ട് ഹൗസസ് എന്നിവടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായും ധനമന്ത്രി കൂടിക്കാഴ്ച നടത്തും. ഈ മാസം 11ന് നടക്കുന്ന യോഗത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആയിരിക്കും മന്ത്രി കൂടിക്കാഴ്ച നടത്തും. എല്ലാ യോഗങ്ങളിലും ബന്ധപ്പെട്ട മേഖലകളിലെ കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.