ന്യൂഡൽഹി: 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന മോദി സർക്കാരിന്‍റെ ലക്ഷ്യം കൈവരിക്കുന്നതിൽ മൃഗസംരക്ഷണ, ക്ഷീര വകുപ്പുകൾക്ക് കാര്യമായ സംഭാവന നൽകാനാകുമെന്ന് കേന്ദ്ര മൃഗപരിപാലന, ക്ഷീര, മത്സ്യബന്ധന മന്ത്രാലയം സെക്രട്ടറി അതുൽ ചതുർവേദി. ഈ മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകിയാൽ കർഷകരുടെ വരുമാനം നാലിരട്ടിയായി വർദ്ധിപ്പിക്കാൻ ക്ഷീരമേഖലയ്ക്ക് ശക്തിയുണ്ടെന്നും ചതുർവേദി പറഞ്ഞു.
രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) 12 ശതമാനം സംഭാവന ചെയ്യുന്ന കാർഷിക മേഖലയുടെ വാർഷിക വളർച്ചാ നിരക്ക് മൂന്ന് ശതമാനമാണ്. ജിഡിപി സംഭാവന വെറും നാല് ശതമാനം മാത്രമായ മൃഗപരിപാലനത്തിന്‍റെയും പാലുൽപാദനത്തിന്‍റെയും വാർഷിക വളർച്ചാ നിരക്ക് ആറ് ശതമാനമാണ്.തങ്ങളുടെ സർക്കാർ ഈ മേഖലയിൽ വരും ദിവസങ്ങളിൽ പരിഷ്കാരങ്ങൾ നടത്താൻ പദ്ധതിയിടുന്നതായി ചതുർവേദി പറഞ്ഞു.
മഥുരയിൽ അടുത്തിടെ ആരംഭിച്ച ദേശീയ മൃഗരോഗപ്രതിരോധ പദ്ധതിയിൽ 51 കോടി കന്നുകാലികൾക്ക് കുളമ്പ് രോഗം പ്രതിരോധിക്കാൻ വർഷത്തിൽ രണ്ടുതവണ വാക്സിനേഷൻ നൽകുന്നതിനു പുറമെ, രോഗം തടയുന്നതിനായി 3.6 കോടി ബ്രൂസല്ലോസിസിന്‍റെ വാക്സിനുകളും നൽകും. പോളിയോ നിർമാർജനം പോലെ, മൃഗങ്ങളുടെ രോഗപ്രതിരോധ പദ്ധതിയും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കന്നുകാലികളിലെ കുളമ്പ് രോഗം മൂലം പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടവും ബ്രൂസെല്ലോസിസ് മൂലം 30,000 കോടി രൂപയുടെ നഷ്ടവും ഉണ്ടാകുന്നു. കേന്ദ്ര സർക്കാർ 2022 ഓടെ കുളമ്പ് രോഗ രഹിത ഇന്ത്യയാണ് ലക്ഷ്യംവെക്കുന്നതെന്നും ഈ രണ്ട് രോഗങ്ങളുടെയും നിർമാർജനത്തിനായി 13,000 കോടിയിലധികം രൂപ ചെലവഴിക്കുമെന്നും ചതുർവേദി കൂട്ടിച്ചേർത്തു. അഞ്ചുവർഷത്തിനുള്ളിൽ 50,000 കോടി രൂപയുടെ വാർഷിക നഷ്ടം ഈ രോഗങ്ങൾ മൂലം സംഭവിച്ചെന്നും ചതുർവേദി കൂട്ടിച്ചേർത്തു.