ന്യൂഡൽഹി: നിലവിലുള്ള പ്രത്യേക സാമ്പത്തിക മേഖല(സ്പെഷ്യൽ എകണോമിക് സോൺ) സംബന്ധിച്ച നിയമങ്ങളിൽ പരിഷ്‌കാരങ്ങൾ വരുത്തിയെന്ന് സർക്കാർ വെള്ളിയാഴ്‌ച അറിയിച്ചു. കുറഞ്ഞ ഭൂവിസ്‌തൃതി, നിർദിഷ്‌ട മേഖലയിലധിഷ്‌ടിതം, മൾട്ടി പ്രോഡക്‌ട് സ്പെഷ്യൽ എകണോമിക് സോൺ എന്നീ വ്യവസ്ഥകളാണ് ഭേദഗതി ചെയ്‌തത്.
ഇനി മുതൽ, നിലവിലുള്ളതും പുതിയതുമായ എല്ലാ പ്രത്യേക സാമ്പത്തിക മേഖലകളും മൾട്ടി പ്രോഡക്‌ട് എകണോമിക് സോൺ ആയി മാറുകയും പ്രത്യേക സാമ്പത്തിക മേഖല യൂണിറ്റുകളുടെ സഹവർത്തിത്വം സാധ്യമാവുകയും ചെയ്യും. പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ഭൂവിസ്‌തൃതി ആവശ്യപ്പെടുന്ന വ്യവസ്ഥകളും ഇളവ് വരുത്തി ലളിതമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
പ്രത്യേക സാമ്പത്തിക മേഖലയുടെ സാധ്യതകൾ വർധിപ്പിക്കാനും നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനും പ്രഖ്യാപിച്ച ഭേദഗതിയിലൂടെ സാധിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ച് അടുത്തിടെയുണ്ടായ മൂന്ന് ഭേദഗതികളുടെ ഫലമായി, മൾട്ടി പ്രോഡക്‌ട് സ്പെഷ്യൽ എകണോമിക് സോൺ സ്ഥാപിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂവിസ്‌തൃതി 500 ഹെക്‌ടറിൽ നിന്ന് 50 ഹെക്‌ടറായി പരിഷ്‌ക്കരിച്ചു. അതുപോലെ, സേവനങ്ങൾക്കായുള്ള ഏറ്റവും കുറഞ്ഞ ബിൽറ്റ്-അപ്പ് ഏരിയ ആവശ്യകതകളും ഗണ്യമായി കുറച്ചിട്ടുണ്ട്.