തിരുവനന്തപുരം: ഹയർ സെക്കന്‍ററി ലയനം സംബന്ധിച്ച് സർക്കാർ ഇന്ന് അധ്യാപക സംഘടനകളുമായി ചർച്ച നടത്തും. വൈകീട്ട് 3.30ന് പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് ചർച്ച. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസ്സുകൾ ലയിപ്പിക്കുന്നതടക്കമുള ശുപാർശകൾ നടപ്പാക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ചർച്ച. ചര്‍ച്ചയില്‍ സമവായമുണ്ടാക്കാതെ ലയനവുമായി മുന്നോട്ട് പോയാല്‍ സര്‍ക്കാരിനെതിര ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് അധ്യാപക സംഘടനകളുടെ തീരുമാനം
അധ്യാപകരുടെ സ്ഥാനക്കയറ്റ സാധ്യത കുറയുമെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി തുടങ്ങിയ തലങ്ങള്‍ക്ക് മാറ്റം വരുത്തി ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളെ ഡയറക്ടറേറ്റ് ഓഫ് സ്കൂള്‍ എജ്യുക്കേഷനെന്ന ഒരു സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനാണ് ശ്രമം. പ്രീപ്രൈമറി മുതലുള്ള അധ്യാപകരുടെ യോഗ്യതയും ഡോക്ടര്‍ എംഎ ഖാദര്‍ അധ്യക്ഷനായ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. കെഎഎസ് മാതൃകയില്‍ കേരള എജ്യുക്കേഷണല്‍ സര്‍വീസ് ആരംഭിക്കണമെന്നും ശുപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച ധാരണയുണ്ടാക്കാന്‍ പൊതുവിദ്യാഭ്യാസ സ്പെഷ്യല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കും സര്‍ക്കാരിന്‍റെ തീരുമാനം.