തൃശ്ശൂർ: പട്ടിക്കാട് സ്വകാര്യ കൺവെൻഷൻ സെന്‍ററിനോട് ചേർന്നുള്ള അഞ്ച് സെന്‍റിൽ താമസിക്കുന്ന കുടുംബത്തെ ഗുണ്ടാസംഘം കുടിയൊഴിപ്പിച്ചു. ഭിന്നശേഷിയുള്ള വയോധികനും, സ്ത്രീകളടക്കമുള്ള താമസക്കാരെ കൈയ്യേറ്റം ചെയ്തുമായിരുന്നു സിനിമാസ്റ്റൈലിൽ കുടിയൊഴിപ്പിക്കൽ.
ശനിയാഴ്ച വൈകീട്ടാണ് രണ്ട് മണ്ണുമാന്തി യന്ത്രങ്ങളുമായി ഗുണ്ടാസംഘം പട്ടിക്കാട് പുലിക്കോട്ടിൽ ഹോചിമിന്‍റെ വീട്ടു പറമ്പിലെത്തിയത്. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ഹോചിമിന്‍റെ ഭാര്യ ലൈഫി, മക്കളായ അലീന, ആൽഫിൻ എന്നിവരെ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയെങ്കിലും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടു മുറ്റത്തെ കിണർ ഉൾപ്പെടെ ഇടിച്ച് നിരത്തിയാണ് സംഘം മടങ്ങിയത്. ഗുണ്ടകളുടെ അതിക്രമത്തിൽ പരിക്കേറ്റ ലൈഫിയെയും മക്കളെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
30 വർഷം മുമ്പ് സഹകരണ ബാങ്കിൽ നിന്നും ഭൂമി പണയപ്പെടുത്തി ഇവർ വായ്പയെടുത്തിരുന്നു. കുടിശ്ശികയായതിനെ തുടർന്ന് സ്ഥലം ബാങ്ക് ലേലം ചെയ്ത് പട്ടിക്കാട് സ്വദേശി കനവക്കുടിയിൽ ഔസേഫ് എന്നയാളിന് വിറ്റു. ഇയാളാണ് ഗുണ്ടാസംഘവുമായി കുടിയൊഴിപ്പിക്കാൻ എത്തിയത്. സംഭവത്തിൽ ലൈഫിയും, ഔസേഫും പീച്ചി പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
പരിക്കേറ്റവരെ സ്ഥലം എംഎൽഎ കെ രാജൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. ആളുകളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്ന് എംഎൽഎ പ്രതികരിച്ചു.