തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1936ൽ കൊല്ലം ജില്ലയിലെ പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ എ വേലായുധന്‍റെയും കെ ഭാനുക്കുട്ടിയമ്മയുടെയും മകനായാണ് പഴവിള രമേശന്‍റെ ജനനം. ഗാനരചയിതാവ് , കവി, പത്രപ്രവർത്തകൻ തുടങ്ങിയ നിലകളിൽ തിളങ്ങിയ പഴവിള രമേശൻ, മാളൂട്ടി, അങ്കിൾ ബൺ, ഞാറ്റടി, ആശംസ തുടങ്ങിയ നിരവധി സിനിമകൾക്ക് ഗാനങ്ങളെഴുതി.
2019ലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, അബുദാബി ശക്തി പുരസ്കാരം. മൂലൂർ പുരസ്കാരം, ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. മഴയുടെ ജാലകം, ഞാനെന്‍റെ കാടുകളിലേക്ക് ( കവിതാസമാഹാരം), ഓർമയുടെ വർത്തമാനം, വരകൾ (ലേഖന സമാഹാരം) എന്നിവയാണ് പ്രധാന കൃതികൾ. 1961 മുതൽ 1968 വരെ കെ. ബാലകൃഷ്ണന്‍റെ കൗമുദി വാരികയുടെ കോർഡിനേറ്റിങ് എഡിറ്ററായും 1968 മുതൽ 1993 വരെ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായും പ്രവർത്തിച്ചു. പഴവിള രമേശന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
മതനിരപേക്ഷതയുടെ പക്ഷത്ത് എന്നും ഉറച്ച് നിന്ന അദ്ദേഹം കവിതയിൽ ആധുനികതയുടെ വക്താക്കളിൽ ഒരാളായിരുന്നുന്നെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.