തെലുങ്ക് താരം പവൻ കല്ല്യാണിന്‍റെ ജനസേനാ പാർട്ടി മായാവതിയുടെ ബിഎസ്പി യുമായി സഖ്യം പ്രഖ്യാപിച്ചു. ലോകസഭാ തെരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
പുതിയ ആളുകളുടെ ഭരണം ആന്ധ്രപ്രദേശിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ജനസേനാപാർട്ടി, ഇടതുപക്ഷ കക്ഷികള്‍ എന്നിവരുമായി ചേർന്ന് ബിഎസ്പി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സഖ്യം വിശദീകരിച്ച് മായാവതി പറഞ്ഞു. ഇരു തെരഞ്ഞെടുപ്പുകളിലേക്കുമുളള സീറ്റ് വിഭജനമടക്കം പൂർത്തിയായതായും പവൻ കല്ല്യാണിനെ അടുത്ത ആന്ധ്രമുഖ്യമന്ത്രിയായി കണാൻ ആഗ്രഹിക്കുന്നുവെന്നും മായാവതി കൂട്ടിച്ചേർത്തു.
രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രി മായാവതിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു പവൻ കല്ല്യാണിന്‍റെ പ്രതികരണം.
സൂപ്പർ താരം ചിരഞ്ജീവിയുടെ ഇളയ സഹോദരനായ പവൻ കല്ല്യാണ്‍ 2014 ലാണ് ജനസേന പാർട്ടി രൂപീകരിച്ചത്. ചിരഞ്ജീവിയുടെ പ്രജാരാജ്യത്തിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പിന്നീട് ചിരഞ്ജീവിയുമായി തെറ്റിപ്പിരിഞ്ഞ് ജനസേന രൂപീകരിക്കുകയായിരുന്നു. ബിജെപി യുടെ മുൻ സഖ്യ കക്ഷിയായിരുന്നു പവൻ കല്ല്യാണിന്‍റെ ജനസേന പാർട്ടി