തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി 18 സീറ്റുകൾ നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. മലപ്പുറം, വയനാട് സീറ്റുകളിൽ വിജയം നേടാൻ കഴിയില്ല. ഉയർന്ന പോളിങ് ശതമാനം ഇടതുപക്ഷത്തിന് ഗുണം ചെയ്യും. മുന്നണിക്ക് പ്രതികൂലമായ യാതൊരു ഘടകവും പോളിങ് ദിവസങ്ങളിൽ കാണാൻ കഴിഞ്ഞില്ലെന്നും സെക്രട്ടറിയേറ്റിൽ ജില്ലാകമ്മിറ്റികൾ റിപ്പോർട്ട് ചെയ്തു. 2004ലെ തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്ന് സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പന്ത്രണ്ട് മണ്ഡലങ്ങളിൽ വിജയം ഉറപ്പാണ്. ആറിടത്ത് നിര്‍ണ്ണായക മത്സരം നടന്നു, ഈ ആറ് മണ്ഡലങ്ങളിൽ വിജയ സാധ്യത തള്ളിക്കളയാനാകില്ലെന്നും സിപിഎം വിലയിരുത്തി.കൂടിയ പോളിങ് ശതമാനം ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം നിഗമനത്തിലെത്തിയത്. ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിക്കും. കോൺഗ്രസ് ബിജെപി വോട്ട് കൈമാറ്റം നടന്നാലും അത് ഇടതു വിജയത്തെ ബാധിക്കില്ല. ന്യൂനപക്ഷവും ഭൂരിപക്ഷവും ഇത്തവണ ഇടതിനോപ്പമാണെന്നും. ശബരിമല ഉയർത്തിയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. ബിജെപി നേതാക്കൾ നിരാശരാണ്. അണികളെ പിടിച്ച് നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള പ്രതികരങ്ങളെന്നും കൊടിയേരി വ്യക്തമാക്കി.