ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരെ ഫലപ്രദമായി പോരാടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസിനെ അഭിനന്ദിച്ചു. സമയബന്ധിതമായി മരുന്നുകൾ വിതരണം ചെയ്യുന്നതിലൂടെയും അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെയും ഇന്ത്യക്ക് മൗറീഷ്യൻ സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും മോദി പ്രകടിപ്പിച്ചു. 'കൊവിഡ് മഹാമാരിയെ ഫലപ്രദമായി കൈകാര്യം ചെയ്ത സർക്കാരിനെയും മൗറീഷ്യസിലെ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. സമയബന്ധിതമായി മരുന്നുകൾ വിതരണം ചെയ്യുന്നതിലൂടെയും അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെയും ഇന്ത്യയ്ക്ക് ഈ ശ്രമത്തെ പിന്തുണയ്ക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്' മൗറീഷ്യസിന്റെ പുതിയ സുപ്രീം കോടതി കെട്ടിടം മൗറീഷ്യസ് പ്രസിഡന്‍റ് പ്രവിന്ദ് ജുഗ്നോഫിനോടൊപ്പം ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഇന്ത്യയും മൗറീഷ്യസും സ്വതന്ത്ര നീതിന്യായ വ്യവസ്ഥകളെ നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ പ്രധാന നെടുംതൂണുകളായി മാനിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പ്രസംഗിച്ചു. ആധുനിക രൂപകൽപ്പനയും നിർമാണവുമുള്ള ഈ പുതിയ സുപ്രീംകോടതി കെട്ടിടം ഈ ബഹുമാനത്തിന്റെ അടയാളമാണ്' പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ നല്‍കിയ ഗ്രാന്റ് ഉപയോഗപ്പെടുത്തിയാണ് സുപ്രീംകോടതി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ആധുനിക രൂപകല്‍പ്പനയിലാണ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. 2016ല്‍ മൗറീഷ്യസിന് ഇന്ത്യ അനുവദിച്ച 35.3 കോടി യു.എസ്. ഡോളര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രകാരം നടപ്പാക്കുന്ന അഞ്ച് പദ്ധതികളില്‍ ഒന്നാണ് മൗറീഷ്യസിന്റെ പോര്‍ട്ട് ലൂയി തലസ്ഥാന നഗരിയിലെ പുതിയ സുപ്രീം കോടതി കെട്ടിടം. മൗറീഷ്യസിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചതിന് പ്രധാനമന്ത്രി മോദിയോട് പ്രസിഡന്‍റ് ജഗ്നൗത്ത് നന്ദി പറഞ്ഞു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും 2000 കിലോമീറ്റര്‍ അകലെയായിട്ടാണ് മൗറീഷ്യസ് സ്ഥിതി ചെയ്യുന്നത്. ആകെ 2040 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ദ്വീപരാഷ്ട്രമാണിത്. ആകെ 13 ലക്ഷമാണ് നിലവിലെ ജനസംഖ്യ.