തിരുവനന്തപുരം: അധിക നികുതി ഈടാക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള പകപോക്കലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റവും പ്രകൃതിദുരന്തങ്ങളുടെ നാശനഷ്ടവും കാരണം നട്ടംതിരിയുന്ന ജനതയ്ക്കുമേൽ പ്രളയ സെസ് കൂടി അടിച്ചേൽപ്പിക്കാനുള്ള നീക്കം ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
1785 കോടിയുടെ അധിക നികുതിയാണ് ബജറ്റ് വഴി അടിച്ചേൽപ്പിച്ചത്. സേവന നികുതി 5% ഏർപ്പെടുത്തിയത് കൂടാതെയാണ് പ്രളയത്തിന്‍റെ പേരിലുള്ള അധിക നികുതിയും ചുമത്തുന്നത്. പുനരധിവാസ പ്രവർത്തനങ്ങള്‍ക്കായി ലഭിച്ച തുകയിൽ നിന്നും ഒരു രൂപ പോലും ചെലവഴിക്കാൻ കഴിയാത്ത കഴിവുകെട്ട സർക്കാരാണ് വീണ്ടും ജനങ്ങൾക്കുമേൽ കുതിര കയറുന്നത്. ഇപ്പോഴും പ്രളയദുരിതമനുഭവിക്കുന്ന ജനങ്ങളുടെ രോഷത്തിന്‍റെ പ്രതിഫലനമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തെളിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.