ന്യൂഡല്‍ഹി: ബിജെപി ഭാരവാഹികളുടേയും സംസ്ഥാന അധ്യക്ഷന്‍മാരുടേയും യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ ചേരും. പാർട്ടി ദേശീയ അധ്യക്ഷനായ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായ സാഹചര്യത്തില്‍ ചേരുന്ന യോഗത്തില്‍ പുതിയ അധ്യക്ഷനെ സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. മന്ത്രിയായി ചുമതലയേറ്റതിന്‍റെ പശ്ചാത്തലത്തില്‍ അമിത് ഷായ്ക്ക് പാര്‍ട്ടി അധ്യക്ഷ പദം ഒഴിയേണ്ടതിന്‍റെ സാഹചര്യമാണ് നിലവിലുള്ളത്.
അതേസമയം, സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ അമിത് ഷാ തന്നെ ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ഉടന്‍ ചേരുമെന്നാണ് വിവരം. ഈ മാസം 18ന് യോഗം ചേരും. പാര്‍ലമെന്‍റ് മന്ദിരത്തില്‍ വെച്ചാകും യോഗം ചേരുക.
അമിത് ഷായ്ക്ക് പകരം പാർട്ടി അധ്യക്ഷനായി പരിഗണിക്കുന്നവരില്‍ ജെപി നദ്ദയ്ക്കാണ് മുൻതൂക്കം. കഴിഞ്ഞ മോദി സർക്കാരില്‍ മന്ത്രിയായിരുന്ന ജഗത് പ്രകാശ് നദ്ദ 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച നേതാവാണ്. 2019ല്‍ ഉത്തർപ്രദേശിന്‍റെ ചുമതലയുണ്ടായിരുന്ന നദ്ദയുടെ പേരിനൊപ്പം ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദർ യാദവിന്‍റെ പേരും പരിഗണിക്കുന്നുണ്ട്. എന്തായാലും മോദി -അമിത് ഷാ കൂട്ടുകെട്ടിന്‍റെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന നേതാവ് തന്നെയാകും ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വരിക എന്നുറപ്പാണ്.
അതേസമയം ബിജെപി പാർലമെന്‍ററി പാർട്ടി ലോക്സഭാകക്ഷി നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉപനേതാവായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെയും തെരഞ്ഞെടുത്തു.