കിയെവ്: ഉക്രയിനിൽ പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോയ്‌ക്കെതിരായ പ്രതിഷേധം അഞ്ചാം ആഴ്ചയിലേക്ക് കടന്നു. പതിനായിരക്കണക്കിന് പ്രകടനക്കാർ ഞായറാഴ്ച ബെലാറസിലെ പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് മാർച്ച് നടത്തി.
ബെലാറസിലെ പ്രധാന നഗരങ്ങളിലും പ്രതിഷേധം നടന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് ഓൾഗ ചെമോഡനോവ പറഞ്ഞു. കൂടാതെ മിൻസ്കിലെ പ്രകടനത്തില്‍ ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുത്തതായി വിയസ്ന മനുഷ്യാവകാശ സംഘടനയുടെ തലവൻ അലസ് ബിയാലിയറ്റ്സ്കി പറഞ്ഞു. ഓഗസ്ത് ഒൻപതിന് നടന്ന പ്രസിഡന്‍റ് വോട്ടെടുപ്പിന് ശേഷമാണ് ബെലാറസിൽ പ്രതിഷേധം ആരംഭിച്ചത്. 80 ശതമാനം പിന്തുണയോടെയാണ് ലുകാഷെങ്കോ ആറാം തവണയും പ്രസിഡന്‍റായി അധികാരമേറ്റത്. ഫലം വിശ്വസനീയം അല്ലെന്നും ചില ജില്ലകളിൽ വോട്ടിംഗിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.
വിയോജിപ്പുകളെയും പത്രസ്വാതന്ത്ര്യത്തെയും അടിച്ചമർത്തിയാണ് ലുകാഷെങ്കോ 1994 മുതൽ ബലപ്രയോഗത്തിലൂടെ രാജ്യം ഭരിക്കുന്നത്. പ്രതിഷേധത്തിന്‍റെ ആദ്യ ദിവസങ്ങളിൽ പ്രകടനക്കാരെ പൊലീസ് ക്രൂരമായി ആക്രമിക്കുകയും 7,000ത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മിൻസ്കിലും ഗ്രോഡ്‌നോ നഗരത്തിലും ഞായറാഴ്ച നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ഉണ്ട്. ഞായറാഴ്ച മിൻസ്കിന്‍റെ മധ്യഭാഗത്ത് നിലയുറപ്പിച്ച് പൊലീസും സൈനികരും പ്രകടനക്കാരെ തടഞ്ഞെങ്കിലും അവർ കൊട്ടാരത്തിന്‍റെ പ്രാന്തപ്രദേശത്തേക്ക് പ്രതിഷേധവുമായി എത്തി. പ്രസിഡന്‍റിന്‍റെ ഓഫീസായ സിറ്റി സെന്‍ററിന് പുറത്ത് മൂന്ന് കിലോമീറ്റർ അടുത്ത് വരെ പ്രതിഷേധക്കാർ എത്തി. എന്നാൽ പൊലീസും സൈനികരും ജലപീരങ്കയുപയോഗിച്ച് പ്രതിഷേധക്കാരെ തടഞ്ഞു.